
ജമ്മുകശ്മീരില്‍ മരിച്ച യുവാക്കള്‍ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി; മനോജിന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
സ്വന്തം ലേഖിക
പാലക്കാട് : ജമ്മു കശ്മീരില്‍ അപകടത്തില്‍ മരിച്ച 4 യുവാക്കള്‍ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. മൃതദേഹങ്ങള്‍ ചിറ്റൂരിലെത്തിച്ചു
പൊതുദര്‍ശനത്തിന് ശേഷം ചിറ്റൂര്‍ ശ്മശാനത്തില്‍ സംസ്കാരം നടക്കും. രാവിലെ എട്ടുമണിവരെയാണ് പൊതുദര്‍ശനം നടക്കുക. അതിന് ശേഷം അവരുടെ വീട്ടിലേക്ക് കൊണ്ടുപോവും. അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു. മനോജ് കശ്മീരിലാണ് ചികിത്സയിലുള്ളത്. മരിച്ചരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിക്കാണ് ശ്രീനഗറില്‍ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തി. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലൻസില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂരില്‍ എത്തിക്കുകയായിരുന്നു. വിനോദയാത്ര സംഘത്തില്‍ 13 പേരായിരുന്നു ഉണ്ടായിരുന്നത്.
സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രാജേഷ് , അരുണ്‍, മനോജ് എന്നിവര്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാര്‍ഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.