
പത്തനംതിട്ട: ചിറ്റാറില്‍ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവർത്തകർ വനിത അടക്കമുള്ള വനപാലകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഭീഷണി തുടർന്ന് നേതാക്കള്‍.
കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ നടത്തിയ മാർച്ചിലാണ് വനപാലകർക്കെതിരായ ഭീഷണി സിപിഎം തുടർന്നത്. ബൂട്ടിട്ട് വീടുകളില്‍ പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥർ ഒറ്റക്കാലില്‍ നടക്കാൻ കൂടി പഠിക്കേണ്ടി വരുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയംഗവും മുൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റുമായ ജോബി ടി. ഈശോ പറഞ്ഞു.
വനപാലകരെ കൈയേറ്റം ചെയ്തതിന് സിപിഎം പ്രാദേശിക നേതാവ് അടക്കം 12 പേർക്കെതിരേ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കല്‍ കമ്മറ്റി നടത്തിയ മാർച്ചില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഭീഷണി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതക ശ്രമത്തിന് നിങ്ങള്‍ ഇനിയും കേസ് കൊടുക്കേണ്ടതായി വരുമെന്ന് ജോബി ടി. ഈശോ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല്‍ മാത്രമല്ല, കൈയും വെട്ടാനറിയാമെന്ന് സിപിഎം പെരുനാട് ഏരിയാ കമ്മറ്റിയംഗം ജെയ്സണ്‍ സാജൻ ജോസഫും ഭീഷണി മുഴക്കി.
കള്ളക്കേസുമായി അഴിഞ്ഞാടാനാണ് വനപാലകരുടെ നീക്കമെങ്കില്‍, ഞങ്ങള്‍ ജനാധിപത്യ വിപ്ലവം മാത്രമല്ല, സായുധ വിപ്ലവവും നടത്താൻ അറിയാവുന്നവരാണ്. കഴിഞ്ഞ ദിവസം തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പറഞ്ഞത് കൈവെട്ടുമെന്നാണ്. കൈ മാത്രമല്ല, കാലും വെട്ടി നിങ്ങളുടെ ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല എന്നും ജയ്സണ്‍ പറഞ്ഞു.



