ചിറയിന്‍കീഴ് ദുരഭിമാനമര്‍ദ്ദന കേസ്: പ്രതി ഡോ. ഡാനിഷ് പിടിയില്‍; പിടിയിലായത് ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്ന്; പ്രതിയെ നാളെ തിരുവനന്തപുരത്ത് എത്തിക്കും; വടി കൊണ്ട് തലയ്‌ക്കേറ്റ അടിയില്‍ മിഥുൻ്റെ പരിക്ക് ഗുരുതരം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസില്‍ പ്രതി ഡോ.ഡാനിഷ് പിടിയിലായി.

കേസിലെ ആകെയുള്ള പ്രതിയാണ് ഡാനിഷ്. സഹോദരിഭര്‍ത്താവ് മിഥുനെ മര്‍ദിച്ച ഡാനിഷ് ഒളിവിലായിരുന്നു. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചതിനെ തുടർന്ന് ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. പ്രതിയെ ഇന്നോ നാളെയോ തിരുവനന്തപുരത്ത് എത്തിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതംമാറാന്‍ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നില്‍ വച്ച്‌ ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍ കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വച്ചായിരുന്നു വിവാഹം.

എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച്‌ സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭര്‍ത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം. ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മര്‍ദ്ദനം.

ഒക്ടോബര്‍ 31ന് തന്നെ ദീപ്തി ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ല. മിഥുനെ ആശുപത്രിയിലാക്കി പിറ്റേ ദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നല്‍കുന്നത്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.

അന്ന് കേസെടുത്ത പൊലീസ് മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ തയ്യാറായില്ല. മര്‍ദ്ദനത്തില്‍ പുറമെയ്‌ക്ക് കാണാവുന്ന മുറിവുകള്‍ മിഥുനുണ്ടായിരുന്നില്ല. ഇതുകൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കുകയും ചെയ്തു.

എന്നാൽ വടി കൊണ്ട് തലയ്‌ക്കേറ്റ അടിയില്‍ മിഥുൻ്റെ പരിക്ക് ഗുരുതരമാണ്. മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.