
വേനല്‍ മഴയില്‍ തണുത്തിട്ടും മുറുമുറാന്ന് തന്നെ ; ആഴ്ചകള്‍ പഴക്കമായാലും പായ്ക്കറ്റുകൾ ചീത്തയാകാതെ വിപണിയില്‍ ; കാരണമിതാണ് ; കാൻസറിനും സാധ്യത ഏറെ
ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര നഗരസഭ പരിധിയിലും പഞ്ചായത്ത് പ്രദേശങ്ങളിലും മലയോര പ്രദേശത്തുമായി ഒട്ടനവധി ചിപ്സ് കടകളാണുള്ളത്.
ചക്ക ചിപ്സുകള്‍ക്കും വാഴയ്ക്ക ചിപ്സുകള്‍ക്കും ചെലവ് കുറവൊന്നുമില്ല. ഇവ വേനല്‍ മഴയില്‍ തണുത്തിട്ടും മുറുമുറാന്ന് തന്നെയാണ്. ഇതിനു കാരണം ചിപ്സ് വറുക്കുന്ന എണ്ണയില്‍ പ്ലാസ്റ്റിക് കവറുകള്‍ നിക്ഷേപിക്കുന്നതാണെന്നാണ് ആക്ഷേപം.
എന്ത് കെമിക്കലുകളാണ് ചേർത്തിട്ടുള്ളതെന്ന് കണ്ടെത്താൻ നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന എണ്ണകള്‍ ആഴ്ചകള്‍ കഴിഞ്ഞാലും മാറ്റാതെയാണ് പല കടകളിലും ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തരം എണ്ണകള്‍ ഉപയോഗിക്കുന്നതിന് ക്യാൻസറിന് വരെ കാരണമായേക്കമെന്ന് വിദഗ്ധർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റി സർക്കിളിലും ഗ്രാമപഞ്ചായത്ത് പരിധികളിലും ഹെല്‍ത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്ബോഴും പലയിടത്തും ഹെല്‍ത്ത് പരിശോധനകള്‍ നടക്കുന്നില്ലെന്ന പരാതിയാണുള്ളത്. പ്ലാസ്റ്റിക് എണ്ണയില്‍ ഇടുന്നതിന്റെ ദൃശ്യം സഹിതം നാട്ടുകാർ രേഖാമൂലം പിടികൂടി ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൈമാറിയ വാർത്തയും അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
നെയ്യാറ്റിൻകര പ്രദേശങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്ന വില കുറഞ്ഞ കെമിക്കല്‍ ചേർത്ത വെളിച്ചെണ്ണകള്‍ സുലഭമായി ലഭിക്കുന്ന കടകളും സജീവമായിട്ടുണ്ട്. കേരളത്തിലെ വിപണിയില്‍ 290 രൂപയ്ക്ക് ലഭിക്കുന്ന വെളിച്ചെണ്ണ ഒറ്റശേഖരമംഗലം, ആര്യങ്കോട്, പെരുങ്കടവിള, മാരായമുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നും കെമിക്കല്‍ ചേർത്ത് റോഡ് വക്കത്ത് 80, 60രൂപ ഒരു ലിറ്ററിന് കുറച്ച് വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ്. വിപണിയിലെ വിലയെക്കാള്‍ കുറഞ്ഞതുകൊണ്ട് സാധാരണക്കാരും ഈ എണ്ണ വാങ്ങി ഉപയോഗിക്കാറുണ്ട്.
ഡേറ്റ് കഴിഞ്ഞ ചിപ്സുകളും വിപണിയില്‍
കെമിക്കല്‍ ചേർത്ത എണ്ണകള്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ രാത്രികാലത്താണ് ബാരല്‍ കണക്കിന് എത്തിച്ചേരുന്നത്. മാസങ്ങളും ആഴ്ചകളും കഴിഞ്ഞ എണ്ണകളാണ് ഗ്രാമങ്ങളിലും നഗരസഭ പരിധിയിലുമായി ഭക്ഷ്യോത്പാദനത്തിനായി ഉപയോഗിക്കുന്നത്. ആഴ്ചകള്‍ പഴക്കം ചെന്ന വാഴയ്ക്ക ചിപ്സ്, ചക്ക ചിപ്സ്, മുറുക്ക്, ഉണ്ണിയപ്പം തുടങ്ങിയവ മാസങ്ങളോളം പായ്ക്കറ്റുകളില്‍ ചീത്തയാകാതെ വിപണിയില്‍ ഉണ്ടാകും. ഇതില്‍ ഡേറ്റ് തീർന്നവ തിരികെയെടുത്ത് അതില്‍ പുതിയ തീയതിയാക്കി വീണ്ടുമെത്തിക്കം.