
കാസര്‍കോട്: വ്ലോഗര്‍ ചിന്നു പാപ്പുവിന്‍റെ മരണത്തില്‍ പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടത്തിലെ വിവരങ്ങള്‍ പുറത്ത്. ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന കെ രേഷ്മയുടേത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ഇന്ന് കാസർകോട് ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. വിശദമായ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു.
അതേസമയം, ചിന്നുവും ആണ്‍സുഹൃത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ ആണ്‍ സുഹൃത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ചിന്നുവിന്‍റെയും ആരോപണ വിധേയനായ യുവാവിന്‍റെയും ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഉച്ചയോടെയാണ് ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ളയാളാണ് ചിന്നു പാപ്പു.
ആദൂർ ആലംതടുക്ക സ്വദേശിയാണ് ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകള്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മ. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. രേഷ്മയെ ഇന്നലെ ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഒരു മാസം മുമ്പ് വിവാഹ മോചിതയായിരുന്നു. നാല് വയസുള്ള ആണ്‍ കുട്ടിയുണ്ട്. തനത് കാസർകോട് ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടന്‍റ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പ്പാപ്പുവിന്‍റെ നിരവധി വീഡിയോകള്‍ വൈറലായി മാറിയിരുന്നു.
പ്രദേശിക വിഭവങ്ങളെയും, നാടൻ ഭക്ഷണത്തെയുമെല്ലാം തനിമ ചോരാതെ, പരിചയപ്പെടുത്തുന്ന ചിന്നു പാപ്പുവിന്‍റെ വീഡിയോകള്‍ക്ക് ലക്ഷങ്ങളാണ് കാഴ്ച്ചക്കാരായുള്ളത്. മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കാസർകോട് പൊലീസ്.


