
സ്വന്തം ലേഖകൻ
ഇടുക്കി: ചിന്നക്കനാലിൽനിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി പരാക്രമം കാട്ടുന്നു. കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ നിരത്തിലെത്തി വാഹനങ്ങൾ തകർത്തു. അരിക്കൊമ്പനെ വനം വകുപ്പ് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്. അഞ്ച് വാഹനങ്ങൾ അരിക്കൊമ്പൻ തകർത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. ആന വരുന്നതുകണ്ട് വാഹനത്തിൽനിന്ന് ഓടിയ ആൾക്കാണ് വീണു പരിക്കേറ്റത്. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ പലർക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം വനമേഖലയിലെത്തിയ അരിക്കൊമ്പൻ ഇന്ന് കാർഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. മേഘമലയിൽ നിന്നിറങ്ങി ചുരുളിയിൽ എത്തി പുഴ നീന്തിക്കടന്നാണ് ആന കമ്പം ടൗണിലേയ്ക്ക് പ്രവേശിച്ചതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. ആനയെ ടൗണിൽ നിന്നും തുരത്താൻ ഉദ്യോഗസ്ഥർ പലവഴികളും പരിശോധിക്കുന്നുണ്ട്. ബോഡിമെട്ട് ഭാഗത്തേയ്ക്ക് എത്തിച്ച് വനത്തിൽ കയറ്റുന്നതിനാണ് മുന്തിയ പരിഗണന നൽകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇല്ലാത്ത പക്ഷം മയക്കു വെടിവയ്ക്കും. മുതമല ക്യാമ്പിൽ നിന്നും കുങ്കി ആനകളെ എത്തിച്ച് ദൗത്യം പൂർത്തിയാക്കാൻ തമിഴ്നാട് വനംവകുപ്പ് നീക്കം ആരംഭിച്ചതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.ഇതോടെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പൻ കാർഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാൽ ചിന്നക്കനാലിന് വളരെ അടുത്തെത്തും. എന്നാൽ കമ്പം ടൗണിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ മയക്കു വെടിവയ്ക്കാനാണ് നീക്കം. അരിതേടിയാണ് ജനവാസ കേന്ദ്രങ്ങളിൽ അരിക്കൊമ്പൻ എത്തുന്നത്. കമ്പം ടൗണിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പൻ നീങ്ങുന്നത്.
നേരത്തെ റോസപ്പൂക്കണ്ടം മേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചത്. ജനവാസ മേഖലയായ അവിടെ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ചാണ് തുരത്തിയത്. എന്നാൽ ഉൾക്കാട്ടിലേക്ക് പോകാതെ കുമളി-തമിഴ്നാട് അതിർത്തിയിലൂടെ ലോവർ ക്യാമ്പിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നും കമ്പത്തും. രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. മേഘമലയിൽ തമിഴ്നാട് വനംവകുപ്പ് ഉപയോഗിച്ചിരുന്ന ആന്റിനയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.