കോവിഡ് സ്ഥിരീകരിച്ചിട്ട് അ‍ഞ്ചര വര്‍ഷം; വൈറസിന്റെ ഉദ്ഭവം ഇപ്പോഴും അജ്‌ഞാതം ;നിർണായക വിവരങ്ങൾ ചൈന കൈമാറിയില്ലെന്ന് ഡബ്ല്യുഎച്ച്ഒ

Spread the love

ജനീവ: ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അ‍ഞ്ചര വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച സംശയങ്ങൾക്ക് ഉത്തരമില്ല.സാർസ് കോവ്–2 വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട നിർണായക വിവരങ്ങൾ ചൈന കൈമാറിയില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അന്വേഷണത്തിൽ പുരോഗതിയുണ്ടെങ്കിലും സാധ്യതകളെ പൂർണമായി വിലയിരുത്താൻ ആവശ്യമായ നിർണായക വിവരങ്ങൾ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സമിതി പറഞ്ഞു.

വൈറസ് ബാധിതരുടെ ജനിതക ശ്രേണികൾ പങ്കിടാനും വുഹാനിലെ വിപണികളിൽ വിൽക്കുന്ന മൃഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും, വുഹാൻ ലബോറട്ടറികളിലെ ഗവേഷണവും ജൈവ സുരക്ഷയും സംബന്ധിച്ച വിശദാംശങ്ങളും ചൈന പങ്കിടണമെന്ന് കോവിഡിന്റെ ആദ്യനാളുകളിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിവരങ്ങൾ കൈമാറാൻ ചൈന തയാറായിട്ടില്ലെന്നും ശാസ്ത്ര ഉപദേശക സമിതി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ ചൈന തയാറായില്ല.

വുഹാനിലെ വിപണികളിൽ വിൽക്കുന്ന മൃഗങ്ങളിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ആദ്യം ആരോപണം ഉയർന്നിരുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യുഐവി) നിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽനിന്നാണു വൈറസ് എത്തിയതെന്നാണ് ചൈനയുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group