അധ്യയന വർഷം തുടങ്ങി; കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം

Spread the love

കോട്ടയം: പുതിയ അധ്യയനവര്‍ഷം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, കുട്ടികളുടെ സുരക്ഷയ്ക്കു ഉയര്‍ന്ന പ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണ്. സ്കൂളുകൾക്ക് അടുത്തുള്ള കിണറുകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവക്ക് സുരക്ഷാഭിത്തികള്‍ ഒരുക്കുകയും, വെള്ളക്കെട്ടുകള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു.

എന്നിരുന്നാലും, ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളിലും ഈ നടപടികള്‍ ചെയ്യാൻ കഴിഞ്ഞില്ല. ഇവ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം നല്‍കണം. ഇതിന് ആവശ്യമായ ധനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിക്കണം. കുട്ടികള്‍ വീട്ടില്‍ നിന്നു സ്‌കൂളിലേക്കും സ്‌കൂളില്‍ നിന്നും വീട്ടിലേക്കും സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ വളരെ പ്രധാനമാണ്‌.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസിൻ്റെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അത്യന്താപേക്ഷിതമായ പങ്കാളിത്തം നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറന്ന്‌ ആദ്യ ദിവസങ്ങളില്‍ ഇവ നടപ്പാക്കുകയും പിന്നീട്‌ ഉഴപ്പുകയും ചെയ്യുന്നതാണു മുന്‍ വർഷങ്ങളിൽ സാധാരണയായി കണ്ടുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ വാഹനങ്ങള്‍, പൊതു വാഹനങ്ങൾ, സ്കൂള്‍ ബസുകള്‍ എന്നിവ ഉപയോഗിക്കുന്ന സമയങ്ങളില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ മുന്‍കരുതലുകളും എടുക്കണം. റോഡ്‌, റെയില്‍വേ ലൈന്‍ എന്നിവ ക്രോസ്‌ ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളെല്ലാം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന്‌ അധികൃതർ ഉറപ്പക്കാണം.

നിലവിൽപ്രധാന റോഡുകളില്‍ പോലും ഓടകള്‍ക്കു മൂടിയില്ലാത്ത അവസ്ഥയാണുള്ളത്. റോഡിരിക്‌ കാടുകയറിക്കിടക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ഓടകൾ കുട്ടികൾ കണ്ടെന്ന് വരില്ല. ഇതുമൂലം ഇവിടങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവും പേടിക്കേണ്ടതുണ്ട്‌.

ഇത്തരം ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും പൂർത്തിയാക്കാൻ തദ്ദേശ സ്‌ഥാപനങ്ങളക്ക് സാധിച്ചിട്ടില്ല. നടപ്പാതകള്‍ വ്യാപാരയോഗ്യമായി ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കുന്നതില്‍ കോട്ടയം നഗരസഭ കണ്ണടയ്‌ക്കുകയാണ്‌. കടകളുടെ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ നടപ്പാതകളില്‍ വെച്ചിരിക്കുന്നതുകാരണം കുട്ടികള്‍ തിരക്കേറിയ റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്‌ഥയുണ്ട്‌. ഇതു നഗരസഭയും മറ്റു ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ പോലും കണ്ടില്ലെന്നു നടിക്കുകയാണ്‌.