
ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് കുട്ടികളെ വില്‍ക്കുന്ന സംഘം പിടിയിൽ. സേലം സ്വദേശി മോഹൻരാജിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് പിടികൂടിയത്.
സാമ്പത്തികമായി പിന്നോക്ക അവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളെ പണം നല്‍കി കൈക്കലാക്കുകയും പിന്നീട് വിൽപ്പന നടത്തുകയുമാണ് ചെയ്തിരുന്നത്.
പണമിപാടിനെക്കുറിച്ചുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് മോഹൻരാജിനെ പിടികൂടിയത്. തുടർന്ന് നടത്തിയ മൊബൈൽ പരിശോധനയിൽ നിരവധി കുട്ടികളുടെ ഫോട്ടോകൾ കണ്ടെത്തി. ഇതാണ് പിന്നീട് കുട്ടികളെ വിൽക്കുന്ന മാഫിയ സംഘത്തിലേക്ക് എത്താൻ പൊലീസിന് വഴിയൊരുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹൻരാജനെ ചോദ്യം ചെയ്തതിലൂടെയാണ് പൊലീസ് മറ്റൊരു സംഘാംഗമായ ജനാർദ്ദനനെ കണ്ടെത്തിയത്. കുട്ടിയെ വാങ്ങാൻ താത്പര്യമുള്ളതായി നടിച്ച് പൊലീസ് ഇയാളുമായി ബന്ധപ്പെട്ടു. ആ സമയത്ത്, നാല് ലക്ഷം രൂപ നല്‍കിയാല്‍ ആണ്‍കുട്ടിയെ നല്‍കാമെന്ന് ജനാർദ്ദനൻ അറിയിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
ഈറോഡ് കേന്ദ്രീകരിച്ച് കുട്ടികളെ വില്‍ക്കുന്ന മാഫിയ സജീവമാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് ഈറോഡില്‍ നിന്നും ഒരു കുഞ്ഞിനെ സേലത്ത് മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റിരുന്നു. ഇടപാടില്‍ മോഹരാജിന്റെ ഭാര്യയും പങ്കാളിയായിരുന്നു.
സേലം, ഈറോഡ്, കരൂർ, നാമക്കൽ, തിരുപ്പൂർ, കൊയമ്ബത്തൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിലെ കുട്ടികളില്ലാത്ത ദമ്പതികളിലേക്കാണ് സംഘം വലിയ തുക വാങ്ങി കുട്ടികളെ കൈമാറുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 30 കുട്ടികളാണ് ഇവർ വിറ്റതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളെ കടത്തുന്ന ഇടപാടിലെ മുഖ്യപ്രതി ചിത്രയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ വിൽപ്പനക്കിരയാക്കിയവരെയും വാങ്ങിയവരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.