
സ്വന്തം ലേഖകൻ
തൃശൂർ – പല്ലുവേദനയുമായി ആശുപത്രിയിലെത്തിയ മൂന്നര വയസുള്ള കുഞ്ഞിന് ചികിത്സയ്ക്കിടെ ദാരുണാന്ത്യം. തൃശൂർ മുണ്ടൂർ സ്വദേശി കെവിൻ- ഫെൽജ ദമ്പതികളുടെ മകൻ പാറമേൽ വീട്ടിൽ ആരോണാണ് മരിച്ചത്. കുന്നംകുളം മലങ്കര ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം.
ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പല്ലുവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം നാലിനാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെ ആറോടെ റൂട്ട് കനാൽ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനൊന്നോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയ്യാറായില്ല. പിന്നീട് കുട്ടി മരിച്ചതായി വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. കുന്നംകുളം മലങ്കര ആശുപത്രിയിൽ ബന്ധുക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്താനാണ് നീക്കം.