
സ്വന്തം ലേഖകൻ
കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. ഭാര്യ അനിത കുമാരിയേയും മകള്‍ അനുപമയേയും അട്ടക്കുളങ്ങര സബ് ജയിലിലേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷമാകും ഇവരെ എത്തിച്ച് തെളിവെടുപ്പ് ഉള്‍പ്പടെ നടത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ക്കെതിരെ കുട്ടിക്കടത്ത് അടക്കം ഗുരുതരമായ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍ ക്രിമിനല്‍ ഗൂഢാലോചന, ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പത്മകുമാറാണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകള്‍ അനുപമ മൂന്നാം പ്രതിയുമാണ്.
അതേസമയം, അനുപമയ്‌ക്ക് യൂട്യൂബില്‍ നിന്ന് അഞ്ചു ലക്ഷം രൂപവരെ മാസ വരുമാനം ഉണ്ടായിരുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജൂലൈ മാസത്തില്‍ യുട്യൂബില്‍ നിന്ന് പണം ലഭിക്കുന്നത് നിലച്ചു.
യൂട്യൂബില്‍ നിന്ന് വരുമാനം വന്നത് കൊണ്ടാകാം തട്ടിക്കൊണ്ടുപോകലിനുള്ള ആദ്യത്തെ ശ്രമം മാറ്റിവച്ചത്. തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിര്‍ത്ത അനുപമയും വരുമാനം നിലച്ചതോടെ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞു.