വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ട, ഈ നാടിനാകെ അതിന്റെ ക്രെഡിറ്റ് ഉണ്ട് ; സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു ; നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് നടക്കാന്‍ പോകുന്നതെന്നും മുഖ്യന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അവസാനത്തെ ഒമ്പതു വര്‍ഷം ഏറെ പ്രധാനപ്പെട്ടതാണ്. ഒരുപാട് തര്‍ക്കം നേരത്തെ ഉണ്ടായിരുന്നു. തര്‍ക്കത്തിന് പിന്നാലെ പോകാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. വിഴിഞ്ഞം വഴി പോകുന്ന ബോട്ട് തള്ളിയല്ലലോ ഉദ്ഘാടനം ചെയ്യേണ്ടതെന്നും യുഡിഎഫിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കപ്പല്‍ ഓടുന്ന അവസ്ഥയിലെത്തി. പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറമുഖ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലേക്ക് വീണ്ടും സ്വാഗതം ചെയ്യുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിലേക്ക് വിളിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമാണ്. പഴയ അഴിമതിയാരോപണം പിന്നെ ഉയര്‍ത്തിയില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചതിലെ വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കുടുംബത്തിനൊപ്പം വിഴിഞ്ഞം സന്ദര്‍ശിച്ചത് സ്വാഭാവികമാണ്. കൊച്ചുമകന്‍ ചെറുതാകുമ്പോള്‍ തന്നെ തനിക്കൊപ്പം പല പരിപാടികളില്‍ വന്നിരുന്നു. താന്‍ എടുത്തുകൊണ്ട് നടന്നിരുന്നു. വിഴിഞ്ഞത്തെ ഔദ്യോഗിക യോഗത്തില്‍ കുടുംബം പങ്കെടുത്തിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group