
കൊച്ചി: ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു പോയ നേതാവ് പിണറായി എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. എംഎൽഎയായിരിക്കേ തനിക്കെതിരെ ഒരാൾ വെടിയുതിർത്തതും തോക്ക് ചൂണ്ടിയതുമാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. ഇപ്പോഴിതാ കരിങ്കൊടി കാട്ടി ഭീഷണിപ്പെടുത്തൽ. ഈ പ്രതിഷേധത്തിൽ മുഖ്യമന്ത്രി ആകെ സ്തംഭിച്ചു പോയി. ഓടിയെത്തിയ യൂത്ത് കോൺഗ്രസുകാരന് മുമ്പിൽ പിണറായിയുടെ മുഖം നിസ്സഹായതയോടെ നോക്കി. മുഖ്യമന്ത്രി ഒരിക്കലും ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച പ്രതീക്ഷിച്ചിരുന്നില്ല.
കാക്കനാട് ഗവ. പ്രസിലെ ചടങ്ങിനുശേഷം മുഖ്യമന്ത്രിയുടെ വാഹനം പ്രസ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു ആക്രമണ ശ്രമം. പൊലീസ് പൈലറ്റ് വാഹനം കടന്നുപോയശേഷം സോണി ജോർജ് മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്കു ചാടുകയായിരുന്നു. വാഹനത്തിന്റെ ബോണറ്റിലും മുന്നിലെ ചില്ലിലും ഇയാൾ ഇടിച്ചു. മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനോടുചേർന്നുള്ള ചില്ലും ഇടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു.
ബോണറ്റിന് ചളുക്കുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം നിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റിയശേഷമാണ് യാത്ര തുടർന്നത്. ഏറെ പരിശ്രമിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഇയാളെ കീഴടക്കിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിനു കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോതമംഗലം ചേലാട് പനന്താനത്ത് സ്വദേശിയായ സോണി ജോർജ് (25) അൺ ഓർഗനൈസ്ഡ് എംപ്ലോയീസ് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. മുഖ്യമന്ത്രിക്കുനേരെ വധശ്രമത്തിനും ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന സോണി ജോർജിനെതിരെ എറണാകുളം സൗത്ത്, നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമീഷണർ പറഞ്ഞു.
പൊലീസ് ശ്രദ്ധിക്കാതിരിക്കാനായി ഖദർ ധരിക്കാതെ കളർ ഷർട്ട് ഇട്ടാണ് പ്രവർത്തകൻ എത്തിയത്. പ്രതിഷേധം മുന്നിൽ കണ്ട് ഖദർ ധരിച്ച് സമീപത്ത് നിന്നവരെ നേരത്തെ തന്നെ പൊലീസ് മാറ്റിയിരുന്നു. മുഖ്യമന്ത്രി പരിപാടി സ്ഥലത്ത് നിന്നും ഇറങ്ങിയ ഉടൻ തന്നെ ഒന്നുമറിയാത്തതുപോലെയാണ് പ്രതിഷേധം നടത്തിയ സോണി നിന്നിരുന്നത്. മുഖ്യമന്ത്രിയെ കാണാനുള്ള ആകാഷയിൽ നിൽക്കുന്ന ഒരു സാധാരണക്കാരനാണെന്നാണ് പൊലീസ് കരുതിയത്.
എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം മുന്നോട്ട് എത്തിയപ്പോഴേക്കും സോണി ചാടി മുന്നിലേക്ക് കയറി. സുരക്ഷാ വാഹനത്തിലെ ഡ്രൈവർ ഒന്നു പതറി വാഹനം നിർത്തി. ഇതോടെ പിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ വാഹനവും നിന്നു. ഈ സമയം സോണി മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തെത്തുകയും കരിങ്കൊടി വീശി വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ഡ്രൈവർ വലതു വശം ചേർത്ത് വാഹനം എടുക്കാൻ ശ്രമിച്ചെങ്കിലും കമ്യൂണിറ്റി ഹാളിന്റെ മതിൽ തടസമായി നിന്നു. അപ്പോഴേക്കും പൊലീസ് എത്തി ഇയാളെ നീക്കം ചെയ്തു.
കോൺഗ്രസ് പ്രവർത്തകർ ഒന്നാകെ ഈ പ്രതിഷേധത്തിൽ അമ്പരന്നിരിക്കുകയാണ്. നിരവധി പ്രതിഷേധങ്ങൾ പലയിടത്തും നടത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. കനത്ത പൊലീസ് സന്നാഹം ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധം നടത്തുകയായിരുന്നു. വാഹനത്തിൽ അടിച്ചിട്ടുണ്ടെന്നും അടിച്ചയാൾക്കെതിരെ കർശന നടപടിസ്വീകരിക്കണമെന്നും പൊലീസിന് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നുതന്നെ വയർലെസ് സന്ദേശം ലഭിച്ചു. ഇതിനെ തുടർന്ന് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കാക്കനാട് സർക്കാർ പ്രസിലെ ഉദ്ഘാടന ചടങ്ങു കഴിഞ്ഞു പുറത്തിറേേങ്ങുമ്പാൾ കളക്‌റ്റ്രേറ്റിന് സമീപം പാട്ടുപുരയ്ക്കൽ ക്ഷേത്രകമാനത്തിൽ വച്ചാണ് മുഖ്യമന്ത്രിയേയും പൊലീസിനെയും ഞെട്ടിച്ച ഒറ്റയാൾ പ്രതിഷേധം നടന്നത്.