ചേർത്തലയിലെ ലോട്ടറി കള്ളൻ അതി ബുദ്ധിമാനാണ്: മോഷ്ടിയ ടിക്കറ്റുകൾ വടക്കൻ കേരളത്തിൽ വിറ്റു: പക്ഷേ പോലീസിന്റെ കണ്ണ് അവിടെയെത്തി: കള്ളൻ വലയിലായത് ഇങ്ങനെ.

Spread the love

ചേര്‍ത്തല: നഗരഹൃദയത്തിലെ ലോട്ടറി മൊത്ത വ്യാപാരസ്ഥാപനത്തില്‍നിന്ന് 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 6,500-ഓളം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ ചേര്‍ത്തല പോലീസ് അറസ്റ്റു ചെയ്തത് ടിക്കറ്റിലെ ഭാഗ്യം ചതിച്ചപ്പോള്‍.
തുറവൂര്‍ വളമംഗലം മല്ലികശേരി എസ്. ധനേഷ് കുമാറി(40)നെയാണ് തുറവൂരില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ എം. ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പഴുതുകളടച്ചായിരുന്നു മോഷണം.

video
play-sharp-fill

പ്രതിയെ കുറിച്ച്‌ ഒരു സൂചനയും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ നറുക്കെടുപ്പ് നടക്കുന്ന ഭാഗ്യക്കുറികളുടെയും പൂജാ ബമ്പറിന്റെ ടിക്കറ്റുകളുമാണ് കവര്‍ന്നത്. ഇതിലെ തൊട്ടടുത്ത ദിവസം നറക്കെടുപ്പ് നടന്ന ടിക്കറ്റുകളില്‍ ചിലത് അടിച്ചു. അതു മാറ്റിയെടുത്തു. അങ്ങനെയാണ് പ്രതിയെ പിടികൂടാനായത്.
ചേര്‍ത്തല ദേവിക്ഷേത്രത്തിനു തെക്കുപടിഞ്ഞാറെ മൂലയില്‍ പ്രവര്‍ത്തിക്കുന്ന കണിച്ചുകുളങ്ങര പള്ളിക്കാവുവെളി ലതയുടെ ഉടമസ്ഥതയിലുള്ള ബ്രദേഴ്സ് ലക്കി സെന്ററില്‍നിന്ന് കഴിഞ്ഞ 20-ന് പുലര്‍ച്ചെയാണ് ലോട്ടറി ടിക്കറ്റുകളും പണവും കവര്‍ന്നത്.

സ്ഥാപനത്തിന്റെ ജനലും ഇരുമ്പിന്റെ ഗ്രില്ലും കമ്പിപ്പാര ഉപയോഗിച്ച്‌ കുത്തിത്തുറന്നായിരുന്നു മോഷണം. ലോട്ടറി ടിക്കറ്റുകളുടെ നമ്പരില്‍ വ്യക്തമായ സൂചന പോലീസിനുണ്ടായിരുന്നു. ലോട്ടറി എജന്റായതു കൊണ്ട് തന്നെ വാങ്ങിയ ടിക്കറ്റ് വിവരങ്ങള്‍ ഭാഗ്യക്കുറി വകുപ്പില്‍ ഉണ്ടായിരുന്നു. ഈ ടിക്കറ്റുകളില്‍ ചിലതിന് സമ്മാനം അടിച്ചു. ഇത് ആരെങ്കിലും മാറ്റിയെടുത്തോ എന്ന അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി, പൂജ ബമ്ബര്‍ ടിക്കറ്റുകളാണ് മോഷ്ടിച്ചത്. കടയിലെയും സമീപത്തെയും കാമറാദൃശ്യം പൊലീസ് പരിശോധിച്ചിരുന്നു. മോഷണം നടത്തിയ കടയില്‍ ആറുമാസം മുമ്പ് ഷട്ടര്‍ പൊളിച്ച്‌ അകത്തുകടക്കാന്‍ ശ്രമിച്ച ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. നഷ്ടപ്പെട്ട ടിക്കറ്റിന്റെ നമ്പര്‍ ശേഖരിച്ചുള്ള അന്വേഷണവും പ്രതിയിലേക്കെത്താന്‍ വഴിയൊരുക്കി. ചേര്‍ത്തല എസ്‌എച്ച്‌ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കടയുടെ മുന്‍വശത്തെ മേശയിലും പെട്ടിയിലുമുണ്ടായിരുന്ന പണമാണ് എടുത്തത്. കടയിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. വടക്കന്‍ ജില്ലകളിലെ ചില സ്ഥാപനങ്ങളില്‍ ഈ നമ്പരുകളിലുള്ള ടിക്കറ്റ് വിറ്റതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. അതായത് അതിബുദ്ധിയെന്ന് കരുതി ഈ ടിക്കറ്റുകള്‍ വളരെ ദൂരെ കൊണ്ടു പോയി വിറ്റു. ഇതില്‍ ചിലതിന് സമ്മാനം അടിച്ചു. ഈ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

കൊയിലാണ്ടിയിലെ ഒരു ഭാഗ്യക്കുറി വില്‍പ്പന ശാലയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ധനേഷ് കുമാറിനെ പോലീസ് തിരിച്ചറിഞ്ഞത്. ഈ കടയില്‍ ലോട്ടറി ടിക്കറ്റ് വിറ്റിരുന്നു. ഏജന്റ് എന്ന് പറഞ്ഞാണ് വിറ്റത്.
ഈ ടിക്കറ്റുകള്‍ കടക്കാരന്‍ വാങ്ങി മറ്റുള്ളവര്‍ക്ക് വിറ്റു. ഇവരാണ് സമ്മാനം മാറ്റിയെടുത്തത്. ഇത് ഏവിടെയാണ് സംഭവിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് മോഷ്ടാവ് കുടുങ്ങിയത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലും ധനേഷ് കുമാര്‍ ടിക്കറ്റു മാറ്റിയെടുത്തിരുന്നു. ധനേഷ്‌കുമാറിനെ ചേര്‍ത്തലയിലെ കടയിലെത്തിച്ച്‌ തെളിവെടുത്തു. ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോകുന്നത് മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. അന്നൊന്നും പ്രതിയിലേക്ക് എത്തുന്ന സൂചനകള്‍ കിട്ടിയിരുന്നില്ല.

കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടിയില്‍ 77 ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി ഉയര്‍ന്നിരുന്നു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വി.കെ ലോട്ടറി ഏജന്‍സീസ് എന്ന കടയിലാണ് മോഷണം നടന്നത്. അന്നും മോഷ്ടാവ് എന്ന സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിരുന്നു. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്ബറിന് ടിക്കറ്റ് ഒന്നിന് 500 രൂപയാണ് വില. അതായത് മോഷണം പോയ 77 ടിക്കറ്റുകളുടെ ആകെ വില 38,500 രൂപയോളം വരും.