
ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി. സ്കൂട്ടറിന് കടന്നുപോകാൻ സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്. ചേർത്തല എക്സറേ ജംഗ്ഷൻ മുതൽ ബസിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ എറണാകുളം ഹാർബർ സ്റ്റേഷനിലെ പൊലീസുകാരനായ വിനീത് സ്കൂട്ടറോടിച്ചതായി ബസ് ജീവനക്കാർ പറയുന്നു. ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കമായി.
ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു പൊലീസുകാരന്റെ യാത്ര. പിന്നീട് ബസ് ചേർത്തല ഡിപ്പോയിലെത്തിയപ്പോൾ പോലിസ് ഉദ്യോഗസ്ഥനായ വിനീത് ബസ് തടഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് ഡ്രൈവർ മഹാദേവനെ ഹെൽമെറ്റ് കൊണ്ട് മർദിച്ചു. മഹാദേവന്റെ കൈയ്യുടെ എല്ലിന് പൊട്ടലുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ ബസിൻ്റെ സൈഡ് മിറർ തകർത്തതായും ആരോപണം. ഡ്രൈവറും കണ്ടക്ടറും ചേർത്തല പൊലീസിൽ പരാതി നൽകി.
അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പോലിസ് ഉദ്യോഗസ്ഥന്റെ വിശദീകരണം.



