
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് വീണ്ടും മൊഴി നൽകി ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺ. കാണാതായ സ്ത്രീകളിൽ ഒരാളാണ് ബിന്ദു പത്മനാഭൻ. ഇവർ 2006ലാണ് കാണാതാകുന്നത്. സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആദ്യ തിരോധാനം എന്ന് പൊലീസ് കരുതുന്നത് ബിന്ദു പത്മനാഭന്റേതാണ്.
ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് പറഞ്ഞ് വിശദമായ പരാതിയാണ് ആദ്യം നൽകിയത്. എന്നാൽ, ആദ്യ ഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായി. കാണാനില്ലെന്ന വെറുമൊരു പരാതിയല്ല നൽകിയത്. എന്നിട്ടും, എഫ്ഐആർ ഇടാൻ പോലും കാലതാമസം നേരിട്ടതായി പ്രവീൺ പറയുന്നു.
ബിന്ദുവിനെ കാണാനില്ലെന്ന് അറിയുന്നത് 2016ലാണ്. അച്ഛൻ വിൽപ്പത്രം എഴുതിയ നൽകിയ ശേഷം ബിന്ദു കുടുംബത്തോട് അകന്നു. 1999ൽ ഇറ്റലിയിൽ പോയ ശേഷം ബിന്ദുവിനെ കണ്ടിട്ടില്ല.130 പവൻ സ്വർണം ലോക്കറിൽ ഉണ്ടായിരുന്നു, അതെവിടെ എന്നറിയില്ല. 5 സ്ഥലങ്ങളിൽ ബിന്ദുവിൻ്റെ പേരിൽ ഇടങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഇപ്പോഴില്ല. സെബാസ്റ്റ്യനെ വീട്ടിൽ പോയി നേരിൽ കണ്ടിരുന്നു. അന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ചേർത്തല ബ്രാഞ്ചിൽ ബിന്ദുവിന്റെ പേരിൽ 50 ലക്ഷം രൂപ ഉണ്ടെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ 50 ലക്ഷം എടുത്ത് നൽകാമെന്ന് മാത്രമാണ് അന്ന് സെബാസ്റ്റ്യൻ പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്കെയും കള്ളമായിരുന്നു. സഹോദരിയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്നും പ്രവീൺ പറയുന്നു.ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ ഈയിടെ കണ്ടെത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടിൽ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ കൂടുതൽ സ്ത്രീകളെ വകവരുത്തിയോ എന്നാണ് പൊലീസിന്റെ സംശയം. 2006 ൽ കാണാതായ ബിന്ദു പത്മനാഭൻ ഉൾപ്പടെ 2012ൽ കാണാതായ ഐഷ, 2020ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജൈനമ്മ തുടങ്ങിയവരുടെ തിരോധാനവും സെബാസ്റ്റ്യനിലേക്കാണ് വിരൽ ചൂണ്ടുന്നത്.