
ഡൽഹി: ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപ്. ഏറ്റവുമടുത്തുള്ള മെയിൻലാൻഡില്‍ നിന്ന് 2,400 കിലോമീറ്റർ കടലില്‍ സഞ്ചരിച്ചാല്‍ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഒരു ദ്വീപ്.
ട്രിസ്റ്റാൻഡ കുൻഹ എന്ന ഈ ദ്വീപാണ് ലോകത്തിലെ ആള്‍ത്താമസമുള്ള വിദൂര ദ്വീപ്. കൗതുക കഥകള്‍ ഏറെ പറയാനുള്ള ഈ കുഞ്ഞുദ്വീപില്‍ 238 പേരാണ് താമസക്കാർ. ജനസംഖ്യാ കണക്കെടുപ്പുകള്‍ പറയുന്നത് ദ്വീപിലെ ആള്‍ത്താമസം കുറഞ്ഞു വരുന്നു എന്നാണ്. 2016ല്‍ ഈ ദ്വീപില്‍ 293 പേർ താമസക്കാരായി ഉണ്ടായിരുന്നുവത്രേ.
നിലവില്‍ എട്ട് കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. 98 സ്ക്വയർ കിലോമീറ്റർ മാത്രമാണ് ഈ ദ്വീപിന്റെ വിസ്തീർണം. നിലവില്‍ ഈ ദ്വീപ് ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറികളിലൊന്നാണ്. യുകെയുടെ കീഴിലുള്ള പരമാധികാര മേഖലകളാണിവ.
അഥവാ, യുകെയുടെ ഭാഗമല്ല ട്രിസ്റ്റാൻ ഡ കുൻഹ ദ്വീപ്. എന്നാല്‍ ഈ ദ്വീപിന്റെ എല്ലാ ആവശ്യങ്ങളും യുകെ നിവർത്തിക്കും. പ്രതിരോധം മുതല്‍ ദൈനംദിന ജീവിതം വരെ. വർഷത്തില്‍ 5 ദശലക്ഷം പൗണ്ട് യുകെ സർക്കാർ ഈ ദ്വീപിനു വേണ്ടി ചെലവഴിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയും സ്കൂളും രണ്ട് പള്ളികളും, മദ്യമടക്കം ലഭിക്കുന്ന ചെറിയൊരു സൂപ്പർമാർക്കറ്റും ഇവിടെയുണ്ട്.ആധുനിക നാഗരികതയില്‍ നിന്ന് വളരെ അകലെ ഈ ദ്വീപില്‍ ജനങ്ങള്‍ ഇപ്പോഴും താമസിക്കുന്നത് എന്തുകൊണ്ടാണ്? പിറന്ന നാടിനോടുള്ള മനുഷ്യന്റെ സ്നേഹത്തിന് അവധിയില്ല എന്നതിന് ഒരുദാഹരണമാണ് ഈ ദ്വീപിലെ നിവാസികള്‍. 1961ല്‍ ഈ ദ്വീപില്‍ വലിയൊരു അഗ്നിപർവ്വത സ്ഫോടനം നടന്നു. പത്തുമുന്നൂറ് പേരാണ് ദ്വീപിലുണ്ടായിരുന്നത്.
എല്ലാവരെയും യുകെയിലേക്ക് മാറ്റി. എന്നാല്‍ രണ്ട് വർഷത്തിനകം അവർ തിരികെയെത്തി. ഒറ്റ വിശദീകരണമേ ഇതിന് നല്‍കാനുള്ളൂ: പിറന്ന നാടിനോടുള്ള സ്നേഹം മനുഷ്യന് അടക്കാനാകില്ല.ഷോപ്പിംഗ് മാളുകളോ വിമാനത്താവളങ്ങളോ മൊബൈല്‍ ഫോണ്‍ കവറേജോ ഇല്ലാതെയാണ് ഈ സമൂഹം ഇവിടെ ജീവിച്ചു വരുന്നത്. വളരെയേറെ ‘അഡ്ജസ്റ്റ്’ ചെയ്ത് ജീവിക്കുന്നതായി നമുക്ക് തോന്നാം.
പക്ഷെ ആ നാട്ടുകാർക്ക് അങ്ങനെയൊരു തോന്നലില്ല.ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഏകദേശം 2,400 കിലോമീറ്റർ (1,500 മൈല്‍) അകലെയാണ് ഈ ദ്വീപ്. തെക്കേ അമേരിക്കയില്‍ നിന്ന് 3,000 കിലോമീറ്റർ കടലിലൂടെ സഞ്ചരിക്കണം ഇവിടെയെത്താൻ. ട്രിസ്റ്റൻ ഡ കുൻഹയിലേക്ക് കടലിലൂടെയല്ലാതെ ഏത്തിച്ചേരാൻ ഒരു വഴിയുമില്ല. കേപ് ടൗണില്‍ നിന്ന് 6 മുതല്‍ 10 ദിവസം വരെ യാത്ര ചെയ്യണം.
വിമാനത്താവളമില്ല, ടൂറിസ്റ്റ് അടിസ്ഥാന സൗകര്യങ്ങളില്ല. ഇവിടേക്ക് കപ്പലുകള്‍ വർഷത്തില്‍ നാലോ അഞ്ചോ തവണ മാത്രമേ എത്തൂ. ഈ കപ്പലുകളിലാണ് നാട്ടുകാർക്ക് ആവശ്യമായ സാധനങ്ങള്‍, കത്തുകള്‍ എന്നിവ എത്തുക. അപൂർവമായി ചില സന്ദർശകരും ഈ കപ്പലുകളില്‍ ഉണ്ടാകാറുണ്ട്.
ഇവിടെയെത്തുന്ന ആളുകളെ ചെറുബോട്ടുകളിലാണ് ദ്വീപിലെത്തിക്കുക. കപ്പലുകള്‍ക്ക് അടുത്ത് വരാനുള്ള ആഴം ഇവിടെയില്ല. ഇക്കാരണത്താല്‍ തന്നെ കടല്‍ പ്രക്ഷുബ്ധമായ സമയങ്ങളില്‍ ആളുകളെ കരയിലെത്തിക്കാൻ കഴിയാറില്ല. അഥവാ ദീർഘദൂരം കടലില്‍ സഞ്ചരിച്ച് അവിടെയെത്തിയാലും ദ്വീപിലേക്ക് കയറാൻ കഴിയുന്ന കാര്യത്തില്‍ ഗ്യാരണ്ടിയൊന്നും ഇല്ല.ക്വീൻ മേരിസ് പീക്ക് എന്ന അഗ്നിപർവ്വതത്തിന്റെ ചുവട്ടിലാണ് മുന്നുറോളം വരുന്ന സമൂഹം ജീവിക്കുന്നത്.
എഡിൻബർഗ് ഓഫ് ദി സെവൻ സീസ് എന്ന ഒരൊറ്റ വാസസ്ഥലമേ ഇവിടെയുള്ളൂ. ഇംഗ്ലീഷ് ആണ് ഇവരുടെ മാതൃഭാഷ. പരസ്പരം അറിയാത്തവരായി ഇവിടെ ആരുമില്ല.ഈ ദ്വീപില്‍ സ്വകാര്യ ഭൂവുടമസ്ഥത ഇല്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. ജനങ്ങളുടെ ഉപജീവനമാർഗ്ഗം കൃഷിയും ആടുകളെ വളർത്തലുമെല്ലാമാണ്.
ഇന്റർനെറ്റ് ആക്‌സസ് വളരെ പരിമിതമാണ്. ചെലവേറിയതുമാണ്. അത്യാവശ്യ ആശയവിനിമയങ്ങള്‍ക്കാണ് ഇവിടെ ഇന്റർനെറ്റ് ഉപയോഗിക്കാറ. ഹോട്ടലുകളില്ല എന്നതിനാല്‍ ടൂറിസം എന്നൊരു പരിപാടി ഇവിടെയില്ല.
എന്നാല്‍ ആരെയും അടുപ്പിക്കാത്തവരല്ല ഈ നാട്ടുകാർ. ചെറിയൊരു ഗസ്റ്റ് ഹൗസ് ഇവിടെ പണിതിട്ടുണ്ട്. ആരെങ്കിലും വന്നാല്‍ താമസിപ്പിക്കാൻ. വൈദ്യുതി ഉല്‍പ്പാദനത്തിന് ഡീസല്‍ ജനറേറ്ററുകളെയാണ് ആശ്രയിക്കുന്നത്.ഈ ദ്വീപിലെ ജീവിതം വളരെ ഒറ്റപ്പെട്ടതായി നമുക്ക് തോന്നാം.
എന്നാല്‍ അവിടുത്തെ ജനങ്ങള്‍ തമ്മിലുള്ള ആത്മബന്ധം നാം കരുതുന്നതിലും വലുതാണ്. എല്ലാ ആഘോഷങ്ങളും ഒരുമിച്ചാണ്. പ്രശ്നങ്ങളെ ഒരുമിച്ച് നേരിടുകയും ഒരുമിച്ച് പരിഹരിക്കുകയും ചെയ്യുന്നു.ബ്രിട്ടീഷ് സർക്കാർ നിയമിച്ച ഒരു പ്രാദേശിക ഭരണാധികാരിയും ഇവിടെയുണ്ട്. കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഈ ദ്വീപില്‍ സാധ്യമല്ല.
ഇതിനായി അവർ യുകെയിലേക്കോ ദക്ഷിണാഫ്രിക്കയിലേക്കോ പോകുകയാണ് പതിവ്. അടിയന്തിര മെഡിക്കല്‍ സഹായം ദ്വീപില്‍ വലിയ പ്രശ്നമാണ്. പുറത്തേക്ക് പോകണമെങ്കില്‍ ഉയർന്ന ചെലവില്‍ ഹെലികോപ്റ്ററുകളോ മറ്റോ വേണ്ടി വരും. വിദ്യാഭ്യാസത്തിനായി പുറത്തുപോയ പലരും പിന്നീട് തിരികെ വരാറില്ല.
എങ്കിലും ആധുനികമായ നഗരജീവിതത്തെ ഇഷ്ടപ്പെടാത്തവർ ഈ ദ്വീപില്‍ തന്നെ താമസിക്കുന്നു. ഇതൊരു ഉട്ടോപ്യൻ നഗരമാണോയെന്ന് നമുക്ക് അത്ഭുതം തോന്നാം. ഇങ്ങനത്തെ ജീവിതവും ലോകത്തിലുണ്ട് എന്നതാണ് വാസ്തവം. എല്ലാ സൗകര്യങ്ങളെക്കാളും അവർ മതിക്കുന്നത് ആത്മബന്ധങ്ങള്‍ക്കാണ്. എല്ലാ അസൗകര്യങ്ങളും അവർക്ക് സൗകര്യങ്ങളായി മാറാൻ ഈ ബന്ധം മാത്രം മതി