
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ശക്തമായ വേലിയേറ്റത്തില്‍ പുതുതായി നിര്‍മ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നു.
അവധി ദിവസമായതിനാല്‍ ആറ് സന്ദര്‍ശകരും ജിവനക്കാരും മാത്രമാണ് പാലത്തില്‍ ഉണ്ടായിരുന്നത്. അതിനാല്‍ വൻ അപകടം ഒഴിവായി. പാലത്തില്‍ ഉണ്ടായിരുന്നവരെ പരുക്കേല്‍ക്കാതെ രക്ഷപെടുത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാഹസിക ടൂറിസത്തിന്റെ ഭാഗമായി ടൂറിസംവകുപ്പിനു കീഴില്‍ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ (ഡിഎംസി) നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒക്ടോബര്‍ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.
ബീച്ച് ബ്രദേഴ്സ് ചാവക്കാട് (ബിബിസി) എന്ന സ്വകാര്യ കമ്ബനിക്കാണ് ബ്രിഡ്ജിൻ്റെ നടത്തിപ്പ് ചുമതല. വേലിയേറ്റത്തില്‍ തകര്‍ന്ന് ഒരു ഭാഗം കടലിലും മറ്റൊരു ഭാഗം കരയിലുമായി കിടക്കുന്നതിനിടയില്‍ ഇവര്‍ ബ്രിഡ്ജിൻ്റെ ഭാഗങ്ങള്‍ അഴിച്ച് കരയിലേക്ക് കയറ്റി. കമ്ബിയും ട്രാക്ടറും ഉപയോഗിച്ച് കെട്ടിവലിച്ചുമാണ് പാലത്തിന്റെ കഷണങ്ങള്‍ കരക്കുകയറ്റിയത്.
വേലിയേറ്റത്തിന് വീണ്ടും സാധ്യതയുള്ളതിനാലാണ് ബ്രിഡ്ജ് പൂര്‍ണമായും കരക്ക് കയറ്റിയതെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം . കടല്‍ ശാന്തമാകുന്നതുവരെ ഇനി ബ്രിഡ്ജിന്റെ പ്രവര്‍ത്തനമുണ്ടാകില്ലെന്നും ബിബിസി അറിയിച്ചു.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ സന്ദര്‍ശകരുടെ സുരക്ഷ ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ചാവക്കാട് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
സന്ദര്‍ശകരുടെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താൻ സംഘത്തെ നിയോഗിക്കണമെന്നും അവര്‍ കൃത്യമായ ഇടവേളകളില്‍ അക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.