
ചോറ് കഴിഞ്ഞാൽ മലയാളിയുടെ ഇഷ്‌ടവിഭവം; കേരളത്തിലെത്തി 10 ദിവസംകൊണ്ട് വൈക്കം സത്യാഗ്രഹ ബുള്ളറ്റിനിൽ ഇടംനേടിയ ചപ്പാത്തി മലയാളിയുടെ രുചിയിൽ ഇടം പിടിച്ചിട്ട് ഇന്നേക്ക് 101 വർഷം
കോട്ടയം: കേരളത്തിലെത്തി 10 ദിവസംകൊണ്ട് വൈക്കം സത്യാഗ്രഹ ബുള്ളറ്റിനിൽ ഇടംനേടിയ ചപ്പാത്തി എന്ന പലഹാരം മലയാളിയുടെ രുചിയിൽ ഇടം പിടിച്ചിട്ട് 101 വർഷം. വൈക്കം സത്യാഗ്രഹത്തിന് പിന്തുണയുമായെത്തിയ സിഖ് സംഘം മലയാളിയെ പരിചയപ്പെടുത്തിയ ചപ്പാത്തി അന്നേ സത്യാഗ്രഹരേഖകളിലും ഇടം നേടിയിരുന്നു.
1924 മേയ് ഒമ്പതിന് പുറത്തിറങ്ങിയ വൈക്കം സത്യാഗ്രഹ വാർത്താ ബുള്ളറ്റിനിലാണ് ചപ്പാത്തി ഭക്ഷണശാലയെക്കുറിച്ചുള്ള പരാമർശമുള്ളത്. ചപ്പാത്തി തയ്യാറാക്കുന്ന രീതിയെക്കുറിച്ചും അതിനായി ചെലവഴിച്ച തുകയേക്കുറിച്ചും പരാമർശമുണ്ടായി. ഇതിനായി 4000 രൂപ ചെലവഴിച്ചതായാണ് കണക്ക്.
ഗോതമ്പും അനുബന്ധ സാധനങ്ങളും പഞ്ചാബിൽനിന്ന് എത്തിച്ചകാര്യങ്ങളും ബുള്ളറ്റിനിലുണ്ട്.
സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളിൽ കാലോചിത പരിഷ്കാരങ്ങൾക്കായി പ്രക്ഷോഭത്തിനിറങ്ങിയ അകാലി സംഘം വൈക്കത്ത് സത്യാഗ്രഹ സമരത്തിനെത്തിയത് മറ്റൊരുമാറ്റത്തിന് പിന്തുണയേകാനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരുടെ സ്വന്തം ചപ്പാത്തി വിളമ്പിക്കൊണ്ടായിരുന്നു ആ പിന്തുണ. പഞ്ചാബ് പ്രബന്ധ ശിരോമണി കമ്മിറ്റിയുടെ നിർദേശപ്രകാരം വൈക്കം സത്യാഗ്രഹ നഗരിയിൽ സൗജന്യ ചപ്പാത്തി ഭക്ഷണശാല തുറന്നത് പഞ്ചാബിൽനിന്നെത്തിയ 10 അംഗ സംഘമാണ്.
1924 ഏപ്രിൽ 28-നു വൈക്കത്തെത്തി. 29-ന് പരീക്ഷണാടിസ്ഥാനത്തിൽ ചപ്പാത്തി ചുട്ടു. 30ന് മലയാളിക്ക് മുന്നിൽ വിളമ്പി. 30,000ത്തോളം പേർക്ക് സംഘം സൗജന്യമായി ചപ്പാത്തി ചുട്ടുവിളമ്പി. കാലങ്ങൾകൊണ്ട് ചോറ് കഴിഞ്ഞാൽ മലയാളിയുടെ ഇഷ്‌ടവിഭവമെന്ന മേൽവിലാസമാണ് ഇപ്പോൾ ചപ്പാത്തിക്കുള്ളത്.