ചങ്ങനാശേരിയിൽ തഹസിൽദാർ ഇല്ല: 3 വില്ലേജ് ഓഫീസർമാരുമില്ല: വെള്ളപ്പൊക്കം , സ്കൂൾ തുറക്കൽ: നഷ്ടപരിഹാരവും സർട്ടിഫിക്കറ്റുകളും വൈകും.

Spread the love

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ തഹസില്‍ദാറുടെയും താലൂക്കില്‍ മൂന്ന് വില്ലേജ് ഓഫീസര്‍മാരുടെയും നിയമനം വൈകുന്നു.
നിലവിലുണ്ടായിരുന്ന തഹസില്‍ദാര്‍ പി.ടി. സുരേഷ്‌കുമാര്‍ ജൂണ്‍ ഒന്നിന് വിരമിച്ചിരുന്നു. പകരം ആളെ നിയമിക്കാത്തതുമൂലം എല്‍എ ഡെപ്യൂട്ടി തഹസില്‍ദാര്‍ നിജു കുര്യനാണ് തഹസില്‍ദാറുടെ താത്കാലിക ചുമതല.

ഡെപ്യൂട്ടി തഹസില്‍ദാറുടെ ചുമതല നിര്‍വഹിക്കുന്നതിനൊപ്പമാണ് ഈ ഉദ്യോഗസ്ഥന് തഹസില്‍ദാറുടെ ചുമതലകൂടി ചെയ്യേണ്ടിവരുന്നത്.

ചങ്ങനാശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ വില്ലേജ് ഓഫീസുകളിലെ വില്ലേജ് ഓഫീസര്‍മാര്‍ വിരമിച്ചിട്ട് പകരം ഓഫീസര്‍മാരെ നിയമിക്കുന്നതും‍ വൈകുകയാണ്. മഴക്കാലമായതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. വാഴപ്പള്ളി കിഴക്ക്, ചെത്തിപ്പുഴ, നെടുംകുന്നം വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ചങ്ങനാശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ വില്ലേജ് ഓഫീസുകളുടെ അധികച്ചുമതല നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാലദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കണമെന്ന പ്രധാന ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ളതിനാല്‍ അവരവരുടെ ഓഫീസുകളിലെ ജോലിക്കുശേഷം അധികച്ചുമതലയുള്ള ഓഫീസുകളിലെ ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കാനാവാത്ത അവസ്ഥയാണ്.

ഇതുമൂലം സ്‌കൂള്‍, കോളജ് പ്രവേശനങ്ങള്‍ക്കായി വേണ്ടിവരുന്ന വരുമാനം, ജാതി, ഇഡബ്ല്യുഎസ്, നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പല സര്‍ട്ടിഫിക്കറ്റുകളും വിദ്യാര്‍ഥികള്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്.