ചങ്ങനാശേരി നഗരസഭ തിരഞ്ഞെടുപ്പിൽ മൂന്നു കൗൺസിലർമാർ കൂറുമാറിയ സംഭവം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലും ചങ്ങനാശേരിയിലും പൊട്ടിത്തെറി; മൂന്നു കൗൺസിലർമാർക്ക് സസ്‌പെൻഷൻ; കർശന നടപടിയെന്നു ജോഷി ഫിലിപ്പ്; ജോഷി ഫിലിപ്പിനെ ചതിച്ചത് മലബാറിൽ നിന്നുള്ള എം.എൽ.എയെന്ന് ആരോപണം

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ തിരഞ്ഞെടുപ്പിൽ കൂറുമാറി കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തതിൽ ജില്ലാ കോൺഗ്രസിലും, ചങ്ങനാശേരിയിലും വൻ പൊട്ടിത്തെറി. പ്രതിഷേധവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്ത് എത്തിയതോടെ വൻ പൊട്ടിത്തെറിയിലേയ്ക്കാണ് ജില്ലയിലെ കോൺഗ്രസ് നീങ്ങുന്നത് എന്നു ഉറപ്പായി.

യുഡിഎഫിലെ ധാരണ അനുസരിച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം അംഗം ലാലിച്ചൻ കുന്നേൽപറമ്പൻ ചെയർമാൻ സ്ഥാനം രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് ധാരണ പ്രകാരം ജോസഫ് വിഭാഗം അംഗമായിരുന്നു ചെയർമാൻ സ്ഥാനാർത്ഥി. ജോസ് – ജോസഫ് തർക്കങ്ങൾക്കിടെ ജോസ് വിഭാഗം അംഗം കൂറുമാറുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, അപ്രതീക്ഷിതമായി കോൺഗ്രസ് അംഗം തന്നെ കൂറുമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് വിഭാഗത്തിന്റെ വോട്ട് കൃത്യമായി യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുകയും ചെയ്തു. ഇതാണ് ചങ്ങനാശേരിയിലും കോട്ടയം ഡിസിസിയിലും തന്നേ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. ജോസ് – ജോസഫ് വിഭാഗം തർക്കങ്ങൾ യുഡിഎഫിനെ മോശമായി ബാധിക്കും എന്ന് പറഞ്ഞ് രൂക്ഷമായി വിമർശിക്കാൻ മുന്നിൽ നിന്ന കോട്ടയം ഡിസിസിക്ക് സ്വന്തം അംഗങ്ങൾ തന്നേ കൂറുമാറിയതിന് കാരണം കെ.പി.സി.സി യിൽ ബോധിപ്പിക്കാൻ പാടുപെടേണ്ടി വരുമെന്നുറപ്പായി.

കൈപ്പത്തി ചിഹ്നത്തിൽ ജയിച്ചവർ തന്നേ ഇടതിന് വോട്ട് മറിച്ചത് ചങ്ങനാശേരിയിലെയും കോട്ടയത്തേയും യുഡിഎഫ് പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും നിശിത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

അതിനിടയിൽ കോൺഗ്രസിലെ ചില ഉൾക്കളികളാണ് കൂറുമാറ്റത്തിന് പിന്നിലെന്ന വാർത്തയും വന്നു. കേരള കോൺഗ്രസ് മുന്നണിയിൽ നിന്നും പുറത്തായാൽ, ചങ്ങനാശേരി സീറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന മലബാറിൽ നിന്നുള്ള ഒരു എം.എൽ.എയാണ് ഇപ്പോഴത്തെ നീക്കങ്ങൾക്കു പിന്നിൽ കളിച്ചതെന്ന ആരോപണമാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിനെ ലക്ഷ്യമിട്ടാണ് ഈ കളി നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

അടുത്ത തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഒപ്പമില്ലെങ്കിൽ ജോഷി ഫിലിപ്പിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന സീറ്റ് ചങ്ങനാശേരിയാണ്. ഈ സീറ്റിൽ നിന്നും ജോഷി ഫിലിപ്പിനെ വെട്ടുകയാണ് ഈ എം.എൽ.എ ലക്ഷ്യമിട്ടതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നത്.

യുഡിഎഫിൽ നിന്ന് ജോസ് കെ മാണി വിഭാഗത്തേ പുറന്തളളി ചങ്ങനാശേരി കൈവശപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോഴുള്ള കൂറുമാറ്റത്തിന് പിന്നിലെന്നാണ് ലഭിക്കുന്നത്. എന്നാൽ ആര് ചങ്ങനാശേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആവും എന്ന കാര്യത്തിൽ തർക്കമായി . ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ജോഷി ഫിലിപ്പിനായിരിക്കും മുൻഗണന . ഇത് മനസിലാക്കിയ എം.എൽ.എയാണ് ഇപ്പോഴത്തെ അട്ടിമറിയ്ക്കു പിന്നിലെന്ന ആരോപണമാണ് സജീവമായിരിക്കുന്നത്.

കോൺഗ്രസ് അംഗങ്ങൾ കാല് മാറിയതിന്റെ ഉത്തരവാദിത്തം ജോഷിയുടെ തലയിലും . ജോസ് വിഭാഗം യുഡിഎഫ് വിട്ടാൽ ചങ്ങനാശേരിയിൽ അവകാശമുന്നയിക്കില്ല എന്ന് ഉറപ്പ് പിജെ ജോസഫ് കോൺഗ്രസിന് കൊടുത്തിരുന്നു . ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനാർത്ഥിക്കെതിരെ ചില കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്താൽ ജോസഫ് ഗ്രൂപ്പിൽ ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ജോഷി ഫിലിപ്പിനെതിരെ വികാരം ഉണ്ടാവും അങ്ങനെ ചങ്ങനാശേരി സീറ്റിൽ ജോസഫ് ഗ്രൂപ്പിന്റെ പിന്തുണ കൂടി തനിക്ക് കിട്ടുമെന്നായിരുന്നു ഈ എം.എൽ.എയുടെ കണക്കു കൂട്ടൽ.

ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച മൂന്ന് പേരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ഇതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് കെ.പി.സി.സിയ്ക്ക് സമർപ്പിക്കുന്നതിനായി ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ,ജെയ്സൺ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിനിടെ അറിയിച്ചിരുന്നു.

അച്ചടക്ക ലംഘനം ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും തിങ്കളാഴ്ച വൈകുന്നേരത്തിന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ സമിതിക്ക് നിർദ്ദേശം നൽകിയതായും മുല്ലപ്പള്ളിയും പ്രഖ്യാപിച്ചിരുന്നു.

നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ച സംഭവത്തിൽ കെപിസിസി ഉന്നത തല അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡൻറ് ജോഷി ഫിലിപ്പ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ഇതുസംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

പാർട്ടി വിപ്പ് ലംഘിച്ചവർക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ഡി സി സി ഇലക്ഷൻ കമ്മീഷന് മുന്നിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജില്ലാ നേതൃത്വം അതീവ ജാഗ്രതയോട്കൂടി പ്രവർത്തിച്ചിട്ടും മൂന്നു കൗൺസിലർമാർ പാർട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് പിന്നിൽ ആരുടെയെങ്കിലും ഇടപെടലോ പ്രേരണയോ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ഡി സി സി ആവശ്യപ്പെട്ടിട്ടുണ്ട്.