
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: കോവിഡ് കത്തിപടരുമ്പോൾ ചങ്ങനാശ്ശേരി താലൂക്കാശുപത്രിയിൽ ആർടിപിസിആർ പരിശോധനയില്ല. ടെസ്റ്റ് ചെയ്യാനായി ചെല്ലുന്ന പാവങ്ങളോട് ഇന്നത്തെ ക്വാട്ട കഴിഞ്ഞെന്ന മറുപടിയാണ് അധികൃതർ നല്കുന്നത്.
ഡോക്ടർമാരുടെ കുറിപ്പുണ്ടെങ്കിൽപോലും ഇന്നത്തെ ക്വാട്ട കഴിഞ്ഞുവെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.
കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട പാവങ്ങൾ താലൂക്കാശുപത്രിയിൽ പരിശോധനയ്ക്കായി എത്തുമ്പോൾ ജീവനക്കാരിൽ നിന്നുള്ള ഇത്തരം സമീപനം മൂലം സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ ടെസ്റ്റിനായി എത്തുന്നവരെ സ്വകാര്യ ലാബിലേക്ക് പറഞ്ഞു വിട്ട് കമ്മീഷനടിക്കുന്നുവെന്ന് സാരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശൈലജ ടീച്ചർ മാറി വീണ ജോർജ്ജ് വന്നതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സമ്പൂർണ്ണമായും കുത്തഴിഞ്ഞ അവസ്ഥയിലായി. പാവങ്ങൾക്ക് പല സ്ഥലങ്ങളിലും ചികിത്സയും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.
കോവിഡ് വ്യാപനം കൂടുതലുള്ള മുണ്ടക്കയത്തെ ഗവൺമെന്റ് ആശുപത്രിയിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം അമ്പതിനായിരത്തിന് മുകളിലെത്തിയിട്ടും കാര്യക്ഷമമായി കോവിഡ് ടെസ്റ്റ് നടത്താനോ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനോ ആരോഗ്യ മന്ത്രിക്ക് കഴിയുന്നില്ല.
കൂട്ടിക്കൽ ,ഇളങ്കാട്, മുണ്ടക്കയം, കോരുത്തോട്, പറത്താനം, പുഞ്ചവയൽ തുടങ്ങി കുട്ടിക്കാനം വരെയുള്ള കിഴക്കൻമേഖയിലുള്ള ജനങ്ങളുടെ ഏക ആശ്രയമാണ് മുണ്ടക്കയം ഗവൺമെന്റ് ആശുപത്രി. ഈ പ്രദേശങ്ങളിൽ പതിനായിരങ്ങളാണ് തിങ്ങിപാർക്കുന്നത്. ഇവിടെ കോവിഡ് പടർന്ന് പിടിക്കുമ്പോഴും ഗവൺമെന്റ് ആശുപത്രിയിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് പരിശോധന നടത്തുന്നത്.
ഇതെല്ലാം സ്വകാര്യ ലാബുകളെ സഹായിക്കാനാണ്. എല്ലാം അറിഞ്ഞിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതെ അധികൃതർ മൗനം തുടരുന്നത് സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വൻ വീഴ്ചയാണ്. വീണ ജോർജ്ജിന്റെ ആരോഗ്യവകുപ്പ് കേരളത്തിൽ വൻ പരാജയമാണന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഇതു മൂലം നേരേ ചൊവ്വേ വകുപ്പ് കൊണ്ടു നടക്കുന്ന മന്ത്രിമാർക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ്!