തിരഞ്ഞെടുപ്പ് ആകുമ്പോള്‍ ഓരോ വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവരും; കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ല, ഒറ്റക്കെട്ടാണ്: ചാണ്ടി ഉമ്മൻ

Spread the love

കോട്ടയം: കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും ഒറ്റക്കെട്ടാണെന്നും ചാണ്ടി ഉമ്മൻ. റീലും റിയലും വേണം എന്നാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട്.

തിരഞ്ഞെടുപ്പ് ആകുമ്പോള്‍ ഓരോ വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവരും. എം സ്വരാജിന്റെ മെറിറ്റും ഡീ മെറിറ്റും തിരഞ്ഞെടുപ്പില്‍ ചർച്ചയാക്കിയില്ല. ഒൻപത് വർഷം എംഎല്‍എ ആയിരുന്ന ആള്‍ക്ക് മണ്ഡലത്തില്‍ സ്വാധീനം ചെലുത്താൻ കഴിയുമെന്നായിരുന്നു പി വി അൻവറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചാണ്ടി ഉമ്മന്റെ പ്രതികരണം.

അതേസമയം നിലമ്ബൂർ മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ നിലമ്ബൂര്‍ മണ്ഡലത്തില്‍ കയറിയത് ഒന്നും രണ്ടുമല്ല 3000ത്തോളം വീടുകളാണ്. എടക്കരയിലെ വീടുകള്‍ തോറുമുള്ള ചാണ്ടി ഉമ്മന്റെ നടത്തം വെറുതെയായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്. എടക്കരയില്‍ യുഡിഎഫ് ലീഡുയര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാണ്ടി ഉമ്മന്റെ കഠിനാധ്വാനത്തിന് പാർട്ടി തലത്തില്‍ അഭിനന്ദനപ്രവാഹം ലഭിച്ചിട്ടുണ്ട്. ടി. സിദ്ധിഖ്, എ.പി. അനില്‍കുമാർ, അഡ്വ. കെ. ജയന്ത് തുടങ്ങി നിരവധി നേതാക്കള്‍ അദ്ദേഹത്തെ പ്രശംസിച്ചു. റീലുകള്‍കൊണ്ട് കുറച്ച്‌ പേർ ശ്രദ്ധ നേടുമ്ബോള്‍, ചാണ്ടി ഉമ്മന്റെ കഠിനാധ്വാനമാണ് ശ്രദ്ധിക്കപ്പെടുന്നത്.

നടന്ന് വീടുകയറല്‍ ചാണ്ടി ഉമ്മന്‍ വാര്‍ത്തായാക്കാനും ശ്രമിച്ചില്ല.എടക്കര ഗ്രാമപഞ്ചായത്തിന്റെ മുക്കും മൂലയും ചാണ്ടിയുമ്മന്‍ നടന്നുകയറി. 15 ദിവസത്തോളമാണ് ചാണ്ടി ഉമ്മൻ എടക്കര ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചത്. ഷൗക്കത്തിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ പഞ്ചായത്തും എടക്കരയാണ്.

കൊട്ടിക്കലാശത്തില്‍ താരപ്രചാരകര്‍ ഒന്നാകെ സ്ഥാനാര്‍ത്ഥിക്ക് ഒപ്പം അണിനിരന്നപ്പോള്‍ എടക്കരയില്‍ പ്രവര്‍ത്തകര്‍ക്ക് ഇടയിലായിരുന്നു ചാണ്ടി ഉമ്മന്‍.  ഷൗക്കത്തിന്റെ വിജയം അറിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മനെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിന് നല്‍കിയ അംഗീകാരമായിരുന്നു.