
ഇരുന്നു പഠിക്കാൻ പൊലീസ് സ്‌റ്റേഷനിലെ ഉപേക്ഷിച്ച കസേര ചോദിച്ച് ആറാം ക്ലാസുകാരൻ : പുത്തൻ കസേര വാങ്ങി നൽകി പൊലീസ്
സ്വന്തം ലേഖകൻ
ചേർത്തല: ഇരുന്നു പഠിക്കാൻ ഉപേക്ഷിച്ച കസേര ചോദിച്ചെത്തിയ കുട്ടിയ്ക്ക് പുത്തൻ കസേര വാങ്ങി നൽകി പൊലീസ്. ചേർത്തല ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥരാണ് ആറാം ക്ലാസുകാരന് രണ്ടു പുതിയ കസേരകൾ പോലീസ് വാങ്ങി നൽകിയത്. ഓഫീസിന് പിന്നിൽ ഉപേക്ഷിച്ച കസേര ചോദിച്ചാണ് കുട്ടി പൊലീസുകാരെ സമീപിച്ചത്.
വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സർക്കാർ ഓഫീസിലെ സാധനങ്ങൾ കൈമാറാൻ തങ്ങൾക്ക് അവകാശമില്ലെന്ന് പറഞ്ഞ് കുട്ടിയെ മടക്കിയയച്ച ഉദ്യോഗസ്ഥർ പിന്നീട് പുതിയ കസേര വാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഎസ് കനാൽ തീരത്തെ ആയുർവേദ ആശുപത്രിയ്ക്ക് സമീപമുള്ള പുറമ്പോക്കിൽ താമസിക്കുന്ന കുട്ടി തന്റെ വീട്ടിൽ കസേരയില്ലാത്തതിനാലാണ് പഴയ കസേര ചോദിച്ചെത്തിയത്. ഡിവൈഎസ്പി എജി ലാലാണ് കസേര കൈമാറിയത്. കുട്ടിയുടെ പിതാവ് അരയ്ക്കുതാഴെ തളർന്ന് കിടപ്പിലാണ്. മാതാവ് ലോട്ടറി വിറ്റാണ് കുടുംബം പുലർത്തുന്നത്.
എന്തത്യാവശ്യമുണ്ടെങ്കിലും പറയാൻ മടിക്കരുതെന്നും കഴിയും വിധം സഹായിക്കാമെന്നും വാഗ്ദാനം നൽകിയാണ് പൊലീസ് മാമൻമാർ വീട്ടിൽ നിന്ന് മടങ്ങിയത്. വീട്ടിൽ ആകെയുണ്ടായിരുന്ന കസേര ഒടിഞ്ഞുപോയ കുട്ടിയ്ക്ക് പുതിയ കസേര വാങ്ങാൻ സാഹചര്യമില്ലായിരുന്നു. ആ അവസരത്തിലാണ് പൊലീസ് ഓഫീസിനു പിന്നിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ കസേരകൾ കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്.