റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച്‌ യാത്രക്കാര്‍; ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും കേന്ദ്രത്തിന്റെ നോട്ടീസ്.

Spread the love

സ്വന്തം ലേഖിക

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാര്‍ റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം.മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറൊ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഇന്‍ഡിഗൊയ്ക്കും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കല്‍ നോട്ടീസയച്ചു.

മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ അര്‍ധരാത്രി ചര്‍ച്ച നടത്തിയതിന് ശേഷമാണ് നടപടി. അടിയന്തരമായി മറുപടി നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്തിന് സമീപമിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കുന്നതായാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഗോവ-ഡല്‍ഹി വിമാനം 12 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് മുംബൈ വഴി തിരിച്ചുവിട്ടിരുന്നു. ദൂരക്കാഴ്ച കുറവായതിനാലായിരുന്നു നടപടി. യാത്രക്കാര്‍ റണ്‍വെയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതായി ഇൻഡിഗൊ അറിയിച്ചു.

യാത്രക്കാരോട് ക്ഷമ ചോദിച്ച ഇന്‍ഡിഗൊ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അറിയിച്ചു.കനത്ത ശൈത്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു. ഇന്ന് മാത്രം വിമാനത്താവളത്തില്‍ നിന്നുള്ള 17 സര്‍വീസുകളാണ് റദ്ദാക്കിയത്. മുപ്പതോളം സര്‍വീസുകള്‍ വൈകുന്നുമുണ്ട്.

കഴിഞ്ഞ നാല് ദിവസമായി കുറഞ്ഞ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ജനുവരി 14, 15 തീയതികളില്‍ കുറഞ്ഞ താപനില 3.5 ഡിഗ്രി സെല്‍ഷ്യസും ശനിയാഴ്ച 3.6 ഡിഗ്രി സെല്‍ഷ്യസും വെള്ളിയാഴ്ച 3.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. മൂടല്‍മഞ്ഞ് കാരണം തിങ്കളാഴ്ച ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വിമാനങ്ങളുടെ കാലതാമസം, തടസങ്ങള്‍, റദ്ദാക്കലുകള്‍ തുടങ്ങി യാത്രക്കാരുടെ ദുരിതങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വൻ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദുര്‍ബലമായ ആശയവിനിമയ സംവിധാനമാണ് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കിയത്. എന്നാല്‍ കാലാവസ്ഥ തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇന്നലെ 84 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മൂടല്‍ മഞ്ഞ് ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചിരുന്നു. 18 ട്രെയിനുകളാണ് ഇന്നലെ വൈകിയോടിയത്.