പ്രതിവര്‍ഷം രണ്ട് വാര്‍ഷിക പരീക്ഷകള്‍ നടത്താൻ സിബിഎസ്‌ഇ; ലക്ഷ്യം വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറയ്ക്കാൻ

Spread the love

 

സ്വന്തം ലേഖിക

 

2024-25 അധ്യായന വർഷം മുതല്‍ പ്രതിവർഷം രണ്ട് സിബിഎസ്‌ഇ (സെൻട്രല്‍ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ) ബോർഡ് പരീക്ഷകള്‍ വീതം നടത്താൻ തീരുമാനം.

 

 

വാർഷിക പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ വരുന്നതിലൂടെ വിദ്യാർഥികള്‍ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് ഈ തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

2024-25 അധ്യായന വർഷത്തില്‍ ആരംഭിക്കുന്ന 10, 12 ക്ലാസുകളുടെ വാർഷിക പരീക്ഷയോടെയായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരുക.

 

 

2021ല്‍ കോവിഡ് മൂലം സിബിഎസ്‌ഇ വാർഷിക പരീക്ഷകള്‍ രണ്ട് തവണയായിട്ടാണ് നടത്തിയത്. ഇതിനു മുൻപും ശേഷവും സിബിഎസ്‌ഇ ചരിത്രത്തില്‍ ഒന്നിലധികം തവണ വാർഷിക പരീക്ഷകള്‍ നടത്തിയിട്ടില്ല. ആദ്യമായിട്ടാണ് ഒരു വർഷം രണ്ട് വാർഷിക പരീക്ഷകള്‍ നടത്താൻ സിബിഎസ്‌ഇ തീരുമാനമെടുക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

 

 

കഴിഞ്ഞ വർഷം ഒക്ടോബറില്‍ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് 2024-25 അധ്യായന വർഷം മുതല്‍ രണ്ട് തവണ വാർഷിക പരീക്ഷ നടത്തുമെന്ന കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ ഒൻപത്, 11 ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്കായിരിക്കും പുതിയ തീരുമാനം ബാധകമാകുക. ഇപ്പോഴത്തെ പത്ത്, 12 ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല.

 

 

‘വാർഷിക പരീക്ഷയില്‍ മികച്ച പ്രകടനം നടത്താൻ കഴിയാത്ത കുട്ടികള്‍ക്ക് അടുത്ത തവണ പരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്. ആദ്യ സെറ്റ് പരീക്ഷയില്‍ നല്ല മാർക്ക് കരസ്ഥമാക്കിയ കുട്ടിക്ക് അടുത്ത തവണ പരീക്ഷയ്ക്ക് എത്തണമെന്നില്ല’, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

 

 

കഴിഞ്ഞ വർഷം 38.82 ലക്ഷം വിദ്യാർഥികളാണ് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലായി സിബിഎസ്‌ഇ വാർഷിക പരീക്ഷയെഴുതിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയം പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച്‌ 2024 നവംബർ – ഡിസംബർ മാസങ്ങളിലായിരിക്കും ആദ്യ വാർഷിക പരീക്ഷ നടക്കുക, ശേഷം 2025 ഫെബ്രുവരി – മാർച്ച്‌ മാസങ്ങളിലായിരിക്കും രണ്ടാമത്തെ പരീക്ഷ. രണ്ട് പരീക്ഷകളിലും നേടിയ മാർക്കില്‍ നിന്ന് മികച്ചതായിരിക്കും അന്തിമ ഫലത്തിനായും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കാനുമായി തിരഞ്ഞെടുക്കുക.