ഒൻപത് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി പുസ്തകം തുറന്നു വെച്ച് പരീക്ഷയെഴുതാം; പുതിയ പരീക്ഷണവുമായി സി.ബി.എസ്.ഇ

Spread the love

സ്വന്തം ലേഖകൻ

പരീക്ഷാ സംവിധാനത്തില്‍ സാരവത്തായ മാറ്റം നടപ്പിലാക്കാനുള്ള നീക്കവുമായി സി.ബി.എസ്.ഇ. ദേശീയ കരിക്കുലം ചട്ടക്കൂട് നിര്‍ദേശങ്ങളുടെ ചുവടുപിടിച്ച് ഒൻപത് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാന്‍നാണ് നീക്കം. ഈ വര്‍ഷം നവംബര്‍ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക.

ഒമ്പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലാണ് ഓപണ്‍ ബുക്ക് പരീക്ഷ നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകള്‍ എന്നിവ കൊണ്ടുവരാം. അവ പരിശോധിക്കുകയും ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്തോഷിക്കാന്‍ വരട്ടെ

പുസ്തകം തുറന്ന് പരീക്ഷയെഴുതാം എന്ന് കേള്‍ക്കുമ്പോഴേക്കും സന്തോഷിക്കാന്‍ വരട്ടെ എന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നത്. അത്ര എളുപ്പമാകില്ല് ഓപണ്‍ ബുക്ക് എക്‌സാം. കാരണം നിലവിലെ പോലെ ഓര്‍മശക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാവില്ല ചോദിക്കുക. പകരം വിദ്യാര്‍ത്ഥിയുടെ അപഗ്രഥന ശേഷി, ചിന്താശേഷി, പ്രശ്‌നപരിഹാരം, വിമര്‍ശന ചിന്ത തുടങ്ങിയവയ്ക്കാണ് ഓപണ്‍ ബുക്ക് പരീക്ഷ മുന്‍തൂക്കം കൊടുക്കുക.

2014-17 വരെയുള്ള വര്‍ഷങ്ങളില്‍ സി.ബി.എസ്.ഇ സമാനമായ പരീക്ഷണം നടത്തിയിരുന്നു. ഓപണ്‍ ടെക്സ്റ്റ് ബേസ്ഡ് അസസ്‌മെന്റ് എന്ന പേരിലാണ് പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ നെഗറ്റീവ് പ്രതികരണങ്ങളെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ, കൊവിഡ് മഹാമാരിക്കിടെ ഡല്‍ഹി യൂണിവേഴ്‌സിറ്റി ഓപണ്‍ ബുക്ക് പരീക്ഷ നടപ്പാക്കിയിരുന്നു.

പുതിയ സംവിധാനം ശരിയായ രീതിയില്‍ നടപ്പാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വേണ്ടി വരുമെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.