
ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓൺലൈൻ യോഗം വിളിച്ചു. വൈകീട്ടാണ് യോഗം ചേരുക. ചുമ മരുന്നുകൾ കർശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു.
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. വിഷ മരുന്ന് കമ്പനിക്കെതിരെ കടുത്ത നടപടിക്ക് നിർദേശിക്കും. ശ്രേഷൻ ഫാർമക്കെതിരെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷനാണ് തമിഴ്നാടിന് കത്ത് നൽകുക. അനുവദിനീയമായതിലും അധികം ഡിഇജി മരുന്നിൽ അടങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. സിഡിഎസ്ഒ ഉൾപ്പെടെ മരണകാരണം കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു.