
ലോക്ക് ഡൗൺ : പുറത്തു പോയി പൂച്ചകൾക്ക് ബിസ്‌ക്കറ്റ് വാങ്ങാൻ അനുമതി: മൃഗങ്ങൾക്കും അവകാശങ്ങളുണ്ടെന്നും അവയും സമൂഹത്തിന്റെ ഭാഗമാണെന്ന് മറക്കരുതെന്ന് കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മൃഗങ്ങളുടെ അവകാശങ്ങൾകൂടി സംരക്ഷിക്കപ്പെടണമെന്ന ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതി. തന്റെ പൂച്ചകൾക്ക് ബിസ്‌ക്കറ്റ് വാങ്ങാൻ അനുമതി നിഷേധിച്ച പൊലീസ് നടപടിയ്‌ക്കെതിരെ എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമർശം.
മരടിൽ താമസിക്കുന്ന പ്രകാശ് കടവന്ത്രയിൽ ആശുപത്രിയിൽ നിന്ന് പൂച്ചകൾക്കുള്ള ബിസ്‌ക്കറ്റ് വാങ്ങാൻ പൊലീസിനോട് അനുമതി തേടിയിരുന്നു. എന്നാൽ,പൊലീസ് അനുമതി നൽകിയില്ല. ഇതോടെയാണ് പ്രകാശ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്യാഹാരം മാത്രം കഴിക്കുന്ന ആളായതിനാൽ വീട്ടിൽ മാംസാഹാരം പാകം ചെയ്യാറില്ല. അതുകൊണ്ടു തന്നെ പൂച്ചകൾക്ക് പ്രത്യേക ബിസ്‌കറ്റാണ് നൽകിവരുന്നത്. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ബിസ്‌ക്കറ്റ് കിട്ടിയില്ല.
മൃഗങ്ങൾക്കുള്ള ഭക്ഷണവും കേന്ദ്രസർക്കാർ അവശ്യ സേവനങ്ങളിൽ പെടുത്തിയിട്ടുണ്ടെന്നും പ്രകാശ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രകാശിന്റെ വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി പൂച്ചകൾക്ക് ഭക്ഷണം വാങ്ങുന്നതിനായി പുറത്തുപോകാൻ അനുവദിക്കണമെന്ന് ഉത്തരവിട്ടു.
മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും അവകാശങ്ങളുണ്ടെന്നും അവയും സമൂഹത്തിന്റെ ഭാഗമാണെന്ന് മറക്കരുതെന്നും നിരീക്ഷിച്ച കോടതി വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകാത്തതാണ് കുറ്റകരമാണെന്നും പറഞ്ഞു.