play-sharp-fill
ശ്രീധരൻ പിള്ളയ്ക്ക് കുരുക്ക് മുറുകി, കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

ശ്രീധരൻ പിള്ളയ്ക്ക് കുരുക്ക് മുറുകി, കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കോഴിക്കോട് യുവമോർച്ച പരിപാടിക്കിടെ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജിയിലാണ് സർക്കാർ പ്രതികരണം അറിയിച്ചത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തതെന്നും സർക്കാർ ബോധിപ്പിച്ചു.


ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തെ തുടർന്ന് ശബരിമലയിൽ സംഘർഷമുണ്ടായി. യുവതീ പ്രവേശനം തടയാനായിരുന്നു പ്രതിഷേധവും സമരവും. എന്നാൽ 52 വയസ് കഴിഞ്ഞ സ്ത്രീയെ വരെ തടയുന്ന സ്ഥിതിവിശേഷമുണ്ടായി. ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാൻ ആവശ്യപ്പെട്ടെന്നാണ് പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയതെന്നും സർക്കാർ ബോധിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ മലയിൽ കയറുന്നത് തടയാൻ പോരാട്ടം നടത്തണമെന്ന് ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറഞ്ഞു. ഈ പ്രസംഗത്തിന് ശേഷമാണ് സ്ത്രീകളെ ഉപദ്രവിച്ചതിന് രണ്ടു കേസുകൾ പമ്പ പൊലീസ് രജിസ്റ്റർ ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തന്റെ പ്രസംഗം കേൾക്കാതെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളതെന്ന് ശ്രീധരൻ പിള്ള കോടതിയിൽ വാദിച്ചു. കൂടുതൽ വാദം കേൾക്കാൻ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് നിലനിൽക്കുമോ എന്നാണ് പരിശോധിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രസംഗത്തിന്റെ വിശദാംശങ്ങൾ ശ്രീധരൻ പിള്ള കോടതിയെ അറിയിച്ചിട്ടുണ്ട്.