
ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം: ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താൻ, ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനം, ആദ്യം പ്രതിയാക്കേണ്ടത് ക്ഷേത്രം ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും, അവരുടെ പേര് പോലും എഫ്ഐആറിൽ ഇല്ലെന്ന് ഹർജിക്കാരൻ
കൊല്ലം: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് ഹർജിക്കാരൻ വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണ്. ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ആണ് ആദ്യം പ്രതിയാക്കേണ്ടത്. പാട്ടുപാടിയ കലാകാരനല്ല. പരിപാടി സംഘടിപ്പിച്ചവർക്കാണ് കൂടുതൽ ഉത്തരവാദിത്തം.
അവരുടെ ആരുടെയും പേര് പോലും എഫ്ഐആറിൽ ഇല്ല. ഉപദേശക സമിതിയിലെ കണ്ടാലറിയാവുന്ന രണ്ട് പേർ എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. കടയ്ക്കൽ സിഐയ്ക്ക് താൻ നൽകിയ പരാതിയിൽ മൊഴിയെടുത്ത് കേസെടുക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിപിക്കും ഇക്കാര്യം ആവശ്യപെട്ട് പരാതി നൽകിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ ഹർജിക്കാരൻ പറഞ്ഞു. പാട്ടുപാടിയത് വേണ്ടായിരുന്നു എന്ന് തോന്നുന്നില്ലെന്ന് ഗായകൻ അലോഷി. മുൻപും അമ്പലങ്ങളിൽ വിപ്ലവഗാനങ്ങൾ പാടിയിട്ടുണ്ട്.
സദസ്സിലുള്ള ആളുകളുടെ ആഗ്രഹം പരിഗണിച്ചാണ് പാടിയത്. പാട്ട് പാടണമെന്നോ പാടരുതെന്നോ നിർദ്ദേശം സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. വിവാദമാക്കേണ്ട ഒരു വിഷയവും ഉണ്ടായിട്ടില്ല. നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.