
കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്കാരചടങ്ങുകൾ നവംബർ 3 ന് തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും.
1948 ല്‍ പൗലോസിന്റേയും, മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന് 2002ല്‍ കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പെയിന്ററായി വിരമിച്ചു. കോട്ടയം വടവാതൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രന് സുരേഷ്.
കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തൻ്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലൻ്റെ മടക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹം രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന് ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്റെ ബെല്‍ ബോട്ടം പാന്റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര് അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്ക്ക് ലോലന് എന്ന വിളിപ്പേരും വീണു.
ലോലന് എന്ന ഒറ്റ കഥാപാത്രത്തെ കൊണ്ട് മാത്രം പ്രശസ്തനായ വ്യക്തി എന്ന നിലയില്‍ ചെല്ലന് വേറിട്ട് നില്ക്കുന്നു എന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർ നാഥ് അനുസ്മരിച്ചു. ചെല്ലൻ്റെ വേർപാടിൽ കേരള കാർട്ടൂൺ അക്കാദമി ആദരാഞ്ജലികൾ അർപ്പിച്ചു.

