‘മായം കലർന്ന മീനെന്നൊക്കെയാ പ്രചരണം’; കപ്പൽ മുങ്ങിയതോടെ വ്യാജവാർത്തകൾ, പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികൾ; വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു

Spread the love

ആലപ്പുഴ: കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ. പലപ്പോഴും മീൻ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.

കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ദിവസങ്ങളിലും കടലിൽ പോകാൻ കഴിയുന്നില്ല. ഇതിനിടയിലാണ് വ്യാജ പ്രചരണം. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

കപ്പൽ മുങ്ങിയത് കൊണ്ട് മത്സ്യ സമ്പത്തിന് കോട്ടം സംഭവിക്കില്ലെന്നും മായം കലക്കിയ മീനെന്നൊക്കെയാ പ്രചരണമെന്നും ആലപ്പുഴ കാക്കാഴം തീരത്തെ മത്സ്യ തൊഴിലാളികള്‍ പറയുന്നു.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം കടലിൽ പോയി മീൻപിടിക്കുകയെന്നത് തന്നെ വെല്ലുവിളിയാണ്. മഴ ശക്തമായതോടെ മീൻ പിടിക്കാൻ പോകാൻ കഴിയാത്ത അവസ്ഥയമുണ്ട്.
ഇതിനിടെ വ്യാജ പ്രചാരണം കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കച്ചവടത്തെ ബാധിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലടക്കം മത്സ്യം വിൽക്കാൻ പോകാത്താ അവസ്ഥയാണ്. പൊടിയിട്ട് വരുന്ന മീനാണെന്നും കടലിൽ മായം കലര്‍ന്നതുകൊണ്ട് മീൻ വാങ്ങുന്നില്ലെന്നുമാണ് പറയുന്നത്.
അതിനാൽ തന്നെ മത്സ്യത്തൊഴിലാളികള്‍ വീട്ടിലിരിക്കേണ്ട അവസ്ഥയാണ്. മീൻ കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും നിലവിൽ ആശങ്കയില്ലെന്നും മന്ത്രി സജി ചെറിയാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.