
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ക്ലബ് ഭാരവാഹികളെ പൊലീസ് കേസിൽ പ്രതി ചേർത്തു. മണർകാട് മാലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രൗൺ ക്ലബിന്റെ സെക്രട്ടറി മണർകാട് വാവത്തിൽ കെ.വി സുരേഷ് , പ്രസിഡന്റ് കോട്ടയം കാണക്കാരി വടക്കുംകരയിൽ വീട്ടിൽ വി.എം സന്തോഷ് എന്നിവർക്കെതിരെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി വൈകിയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മണർകാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രൗൺ ക്ലബിന്റെ കെട്ടിടത്തിൽ നിന്നും 18 ലക്ഷം രൂപയുടെ ചീട്ടുകളി പിടിച്ചത്. ഇവിടെ നിന്നും 43 പേരെയും 16 വാഹനങ്ങളും അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ശനിയാഴ്ച റെയിഡ് നടത്തിയെങ്കിലും ക്ലബ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നില്ല. ക്ലബ് ഭാരവാഹികൾ ആരാണ് എന്നു കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നാണ് പൊലീസ് നേരത്തെ നൽകിയിരുന്ന വിശദീകരണം. എന്നാൽ, കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് ക്ലബ് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പത്തു ഭാരവാഹികളുടെയും പേര് സഹിതം വാർത്ത നൽകിയിരുന്നു.
ഉന്നത രാഷ്ട്രീയ പൊലീസ് സമ്മർദത്തെ തുടർന്നു മാലം സുരേഷ് അടക്കമുള്ള ഭാരവാഹികളെ രക്ഷിക്കാനായിരുന്നു ആദ്യം മുതൽ പൊലീസിന്റെ ശ്രമം. തേർഡ് ഐ ന്യൂസ് ലൈവ് മാലം സുരേഷിന്റെ പേര് സഹിതം വാർത്ത പ്രസിദ്ധീകരിക്കുകയും, മറ്റു മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് മാലം സുരേഷിനും ക്ലബിലെ മറ്റു ഭാരവാഹികൾക്കും എതിരെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരായത്.
ക്ലബിന്റെ ഭാരവാഹികളായി പത്തു പേരാണ് ഉള്ളത്. ഇവരുടെ ഉന്നത രാഷ്ട്രീയ ബന്ധത്തെ തുടർന്നാണ് രണ്ടു വർഷത്തോളമായി മണർകാട് കേന്ദ്രീകരിച്ചു ക്രൗൺ ക്ലബിൽ ചീട്ടു കളി നടത്തിയിരുന്നത്. 2019 നവംബറിലാണ് ക്രൗൺ ക്ലബ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നതെന്നും തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മണർകാട് ക്രൗൺ ക്ലബ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച് ഇനി അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരും. സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പു മാത്രമാണ് പ്രതികൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. ചീട്ടുകളി നടത്തിപ്പിന് ഇത്തരത്തിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണ്.