
കോട്ടയം: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് നിലത്തു വീണ എൻജിനീയറിംഗ് വിദ്യാർത്ഥിയെ കാർ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ തോട്ടയ്ക്കാട് ശിവസദനത്തില്‍ മനു എസ്.നായരെ (34) പൊലീസ് അറസ്റ്റ് ചെയ്തു.ഗുരുതരമായി പരിക്കേറ്റ കട്ടപ്പന കുന്നേല്‍ ആഷിക്ക് ബൈജു (19) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു സംഭവം. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എൻജി. കോളേജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയായ ആഷിക്ക് കോളേജ് ഹോസ്റ്റലിലാണ് താമസം. ആഴ്ചയില്‍ ഒരു ദിവസം ബൈക്കിലാണ് വീട്ടില്‍ പോകുന്നത്. തിരികെ വരുമ്പോള്‍ ബൈക്ക് സുഹൃത്തിന്റെ വീട്ടിലാണ് വയ്ക്കുന്നത്.
ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനായി ബൈക്കുമായി പരുത്തുംപാറ ഭാഗത്തേയ്ക്ക് വരികയായിരുന്നു. മുന്നില്‍പ്പോയ ഓട്ടോറിക്ഷ വലത്തേക്ക് തിരിക്കുന്നതിനിടെ പിന്നാലെയത്തിയ ആഷിക്ക് ബൈക്ക് വെട്ടിച്ചുമാറ്റുകയും എതിർദിശയിലെത്തിയ കാറില്‍ തട്ടുകയുമായിരുന്നു. റോഡിലേക്ക് വീണ ആഷിക്കിനെ കാറില്‍ നിന്നിറങ്ങി വന്ന മനു വയറിലും കഴുത്തിലും ആഞ്ഞുചവിട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുന്നേല്‍ക്കാനാകാതെ കിടന്ന ആഷിക്കിനെ ഇയാള്‍ വീണ്ടും മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാർ ചേർന്നാണ് കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ബാൻഡേജിട്ടിട്ടുണ്ട്. സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
സി.ടി സ്കാൻ റിപ്പോർട്ട് ലഭിക്കാനുണ്ടെന്ന് ആഷിക്കിന്റെ പിതാവ് പറഞ്ഞു. നിലവില്‍ മർദ്ദിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രി പരിശോധനാ റിപ്പോർട്ടുകള്‍ കൂടി ലഭിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.