ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിലുണ്ടായിരുന്നത് 12 പേർ ; അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ് ; മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് കാരണമായി ; കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയെന്ന് നാട്ടുകാർ ; അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച് ; മരണപ്പെട്ടത് 5 മെഡിക്കൽ വിദ്യാർഥികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: കളർകോട് 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറില്‍ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പറഞ്ഞു.

വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. ആ സമയം ഒരു മണിക്കൂറോളമായി ആലപ്പുഴ നഗരപ്രദേശത്ത് നല്ല മഴയായിരുന്നു. മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നും രണ്ടും വർഷ മെഡിക്കല്‍ വിദ്യാർത്ഥികളാണ് അപകടത്തില്‍പെട്ടത്. ആലപ്പുഴയില്‍ നിന്നും കായംകുളത്തേക്ക് പോകുകായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥികള്‍. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനവും ലോക്കായി. ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. ബസിന്റെമുൻസീറ്റിലിരുന്ന നാലു പേർക്കും പരിക്കേറ്റു. ബസിന്റെ മുൻവശത്തെ ഗ്ലാസും തകർന്നു.

2010 മോഡല്‍ ടവേര കാറാണ് അപകടത്തില്‍പെട്ടത്. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. കെഎസ്‌ആർടിസിയുടെ മൂലയിലാണ് ഇടിച്ചത്. വലതുവശത്തെ പില്ലറിന്റെ ബാക്കിലേക്കാണ് ഇടി കിട്ടിയതെന്നാണ് നിഗമനമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം നിരയിലെ സീറ്റില്‍ ഇരുന്നവർക്കാകാം കൂടുതല്‍ ആഘാതമേറ്റത്. കൂടുതല്‍ പേർ ഞെരുങ്ങി ഇരുന്നതിനാല്‍ മുഖവും തലയുമൊക്കെ കൂട്ടിയിടിച്ച്‌ കൂടുതല്‍ അപകടം ഉണ്ടാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ് (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നിലയും ഗുരുതരമാണ്. വണ്ടാനം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായിട്ടാണ് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുളളത്.