
കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയെ കാണാതായ സംഭവം, സ്ഥാനാർഥിയായ ടിപി. അറുവ ഫോണിൽ ബന്ധപ്പെട്ടുവെന്ന് പൊലീസ്. അടുത്ത ദിവസം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാകുമെന്ന് ഇവർ അറിയിച്ചു എന്ന് കമ്മിഷണർ പി. നിധിൻ രാജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒൻപതാം വാർഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥി ടിപി. അറുവയെ കാണാതായെന്ന് പറഞ്ഞ് ബന്ധു പരാതി നൽകിയത്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതെത്തുടർന്ന് പൊലീസ് അറുവയെ ബന്ധപ്പെടുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാകാമെന്നുമായിരുന്നു മറുപടി. പത്രികാസമർപ്പണം മുതൽ സജീവമായിരുന്ന സ്ഥാനാർഥിയാണ് മൂന്നുദിവസമായി സ്ഥലത്തില്ലാതെ വന്നത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


