
തൃശൂര്‍: പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെട്ട മലയാളി ഗവേഷക സംഘത്തിനു യുഎസ് പേറ്റന്റ് ലഭിച്ചു.
സ്തനാര്‍ബുദം തുടക്കത്തില്‍ത്തന്നെ കണ്ടെത്താൻ ഇലക്‌ട്രോണിക് സാങ്കേതികവിദ്യ രൂപപ്പെടുത്തിയതിനാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെട്ട ഗവേഷക സംഘത്തിന് അമേരിക്കയുടെ പേറ്റന്റ് ലഭിച്ചത്.
പൊലീസിന്റെ ടെലി കമ്യൂണിക്കേഷൻ വിഭാഗം കോണ്‍സ്റ്റബിള്‍ വടക്കാഞ്ചേരി മുള്ളൂര്‍ക്കര കിഴുപ്പാടത്തു കെ.ആര്‍.രഞ്ജിത്താണു സംഘത്തിലെ പൊലീസ് സാന്നിധ്യമായി ശ്രദ്ധ നേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂര്‍ ഗവ. എൻജിനീയറിങ് കോളജില്‍നിന്ന് ഇലക്‌ട്രോണിക്‌സില്‍ എൻജിനീയറിങ് ബിരുദം നേടിയ ശേഷം മുളങ്കുന്നത്തുകാവ് സി മെറ്റില്‍ സീനിയര്‍ റിസര്‍ച് ഫെലോ ആയി ജോലിചെയ്യുന്ന സമയത്താണു രഞ്ജിത്ത് ഗവേഷണത്തില്‍ പങ്കാളിയായത്. മാമോഗ്രാമിനു പകരമുള്ള സാങ്കേതികവിദ്യ തേടി സീനിയര്‍ സയന്റിസ്റ്റ് ഡോ. എ.സീമയുടെ നേതൃത്വത്തിലുള്ള എട്ടംഗ സി മെറ്റ് സംഘം 2014 ല്‍ ആണു പുതിയ ഗവേഷണം തുടങ്ങിയത്.
അര്‍ബുദ കോശങ്ങള്‍ സ്തനത്തിലെ താപവ്യതിയാനം അടിസ്ഥാനമാക്കി കണ്ടെത്താനുള്ള സാങ്കേതികവിദ്യയാണ് ഇവര്‍ കണ്ടെത്തിയത്. റേഡിയേഷൻ ഇല്ല, വേദനയില്ല, പ്രായപരിധിയില്ലാതെ ഉപയോഗിക്കാം തുടങ്ങിയവയാണു സെൻസര്‍ ഉപയോഗിച്ചുള്ള ഈ സാങ്കേതികവിദ്യയുടെ മെച്ചം.