
മലയാളികൾക്കിതെന്തു പറ്റി ; മൂന്നു വർഷത്തിനിടെ ഒന്നരലക്ഷത്തിലധികം കാൻസർ രോഗികൾ
സ്വന്തം ലേഖിക
തിരുവനന്തപുരം : കാൻസർ ഇന്ന് കേരളത്തിൽ നിത്യരോഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിയാണ് കണ്ടുവരുന്നത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒന്നര ലക്ഷത്തിലധികം കാൻസർ രോഗികൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇക്കാലയളവിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ നിയമസഭയിൽ പറഞ്ഞിരുന്നു.അതേസമയം തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വരുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 1175 രോഗികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ തിരുവനന്തപുരം ആർസിസിസിയിൽ 47965 പേരും തലശ്ശേരി മലബാർ കാൻസർ സെന്ററിൽ 13596 പേരും കൊച്ചിൻ കാൻസർ സെന്ററിൽ 14536 പേരും എറണാകുളം ജനറൽ ആശുപത്രികളിൽ 14751 പേരും വിവിധ മെഡിക്കൽ കോളജുകളിലായി 64566 പേരുമാണ് രോഗം സ്ഥിരീകരിച്ച് രജിസ്റ്റർ ചെയ്തത്.2008 ൽ ആർസിസിയിൽ 12,066 പേരാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2017 ആയപ്പോഴേക്കും 16,174 ആയാണ് വർധിച്ചത്. മലബാർ കാൻസർ സെന്ററിൽ 2001ൽ 830 രോഗികളായിരുന്നെങ്കിൽ 2017 ൽ 4587 ആയും വർധിച്ചിട്ടുണ്ട്.