
ഒട്ടാവ: കാനഡയില്‍ 21 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനി ഹർസിമ്രത് രണ്‍ധാവയുടെ കൊലപാതകത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്.
സംഭവത്തില്‍ ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തില്‍ വെച്ച് 32 കാരനായ ജെർഡൈൻ ഫോസ്റ്ററിനെ ഹാമില്‍ട്ടണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മൂന്ന് കൊലപാതകശ്രമ കുറ്റങ്ങളും ചുമത്തിയെന്ന് റിപ്പോർട്ട്.
മൊഹാക്ക് കോളേജില്‍ ഫിസിയോതെറാപ്പി രണ്ടാം വർഷ വിദ്യാർത്ഥിനിയായ രണ്‍ധാവ ഏപ്രില്‍ 17 ന് അപ്പർ ജെയിംസ് സ്ട്രീറ്റും സൗത്ത് ബെൻഡ് റോഡും ചേരുന്ന കവലയിലെ ബസ് സ്റ്റോപ്പിന് സമീപം നില്‍ക്കുമ്പോഴാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അവർ ആശുപത്രിയില്‍ വച്ച് മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസില്‍ നിന്നിറങ്ങി തെരുവ് മുറിച്ചുകടക്കാൻ കാത്തിരിക്കുമ്പോഴാണ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് വെടിയേറ്റതെന്ന് റിപ്പോർട്ടുണ്ട്. രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുന്നതിനിടെ അബദ്ധത്തില്‍ ഹർസിമ്രത്തിന് വെടിയേല്‍ക്കുകയായിരുന്നു. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോഴാണ് കൊല്ലപ്പെട്ടതെന്നും കേസില്‍ മറ്റ് അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.