
ഒട്ടാവ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളില്‍ നടന്ന വെടിവെയ്‌പില്‍ അക്രമിയായ സ്ത്രീ ഉള്‍പ്പടെ 10 പേർ കൊല്ലപ്പെട്ടു.റോയല്‍ കാനഡ മൗണ്ടഡ് പൊലീസാണ് (ആർസിഎംപി) സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
സ്‌കൂളിനുള്ളില്‍ ആറുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതായും മറ്റൊരാള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപും മരിച്ചതായി ആർസിഎംപി പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. വെടിവയ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വീട്ടില്‍ നിന്ന് രണ്ടുപേലെ മരിച്ച നിലയില്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
അക്രമി സ്കൂളിനുള്ളില്‍ സ്വയം വെടിവച്ച് മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതീവ ഗുരുതരാവസ്ഥയിലുള്ളവരെ വിദഗ്ദ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിസാര പരിക്കേറ്റവരെ പ്രദേശത്തുള്ള മെഡിക്കല്‍ സെന്ററുകളിലും പ്രവേശിപ്പിച്ചു. സ്കൂളിനുള്ളില്‍ കുടുങ്ങിപ്പോയ മറ്റ് കുട്ടികളെയും അദ്ധ്യാപകരെയും സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ആക്രമണത്തിന്റെ യഥാർത്ഥ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഭവത്തെത്തുടർന്ന് പ്രവിശ്യയില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രദേശത്തെ വിദ്യാലയങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടുകയും പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ വെടിവയ്‌പുകളില്‍ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം 2400 പേരുള്ള ടംബ്ലർ റിഡ്‌ജ് പട്ടണത്തിലാണ് ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏഴുമുതല്‍ 12 വരെ ഗ്രേഡുകളാണ് ഇവിടെയുള്ളത്. നിലവില്‍ സ്കൂളില്‍ 175 വിദ്യാർത്ഥികളുണ്ടെന്നാണ് ഔദ്യോഗിക വിവരം.



