
കൽപറ്റ : മുണ്ടക്കൈ ദുരന്തത്തില്‍ സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഷിജുവിന്റെ അയല്‍ക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരല്‍മല, അട്ടമല തുടങ്ങി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതിനോടകം 164 പേരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും ഒട്ടനവധി പേർ മണ്ണിനടയില്‍ അകപ്പെട്ട് കിടക്കുകയാണ്. ഇവർക്കായുള്ള തെരച്ചില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നു വരികയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി സൈന്യം എത്തിച്ചേർന്നിട്ടുണ്ട്. സൈന്യത്തിന്റെ 3 കെടാവർ ഡോഗുകളും ഒപ്പമെത്തും.
അതേസമയം, മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400ലധികം വീടുകളാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിയിട്ടുണ്ട്. ബന്ധുക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. എന്നാല്‍ 98 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. നിലവില്‍ 150 സൈനികരാണ് ചൂരല്‍മലയില്‍ രക്ഷാപ്രവർത്തനം നടത്തുന്നത്.