
ബസില്‍ ഛര്‍ദിച്ചു; ജീവനക്കാര്‍ സ്റ്റോപ്പില്‍ ഇറക്കിവിട്ട് പോയ വയോധികന്‍ മരിച്ചനിലയില്‍; മരിച്ചത് ഇടുക്കി സ്വദേശി; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കേസെടുത്ത് പോലീസ്
സ്വന്തം ലേഖിക
കൊല്ലം: ഏരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച് പോയ വയോധികൻ മരിച്ചു.
ഇടുക്കി സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബസില്‍ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ വയോധികനെ ആശുപത്രിയില്‍ കൊണ്ടു പോകാതെ ബസ് ജീവനക്കാര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഴുതാങ്ങ് ക്ഷേത്രത്തിനടുത്ത് വച്ചാണ് സംഭവം. ബസിനുള്ളില്‍ വെച്ച് സിദ്ദീഖിന് ശാരീരിക അസ്വസ്ഥതയുവുകയും ഛര്‍ദിക്കുകയും ചെയ്തു.
എന്നാല്‍ സിദ്ദീഖിനെ ആശുപത്രിയില്‍ കൊണ്ടുപോകാൻ ജീവനക്കാര്‍ തയ്യാറായില്ല. ഇവര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ സിദ്ദീഖിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു എന്നാണ് നാട്ടുകാരുടെ പരാതി.
ബോധരഹിതനായി കിടന്ന സിദ്ദീഖിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സ്വകാര്യബസ് ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
സഹയാത്രക്കാരന്റെ ശരീരത്തില്‍ ഛര്‍ദ്ദിച്ചതിനാലാണ് ബസില്‍ നിന്ന് സിദ്ദിഖിനെ പുറത്താക്കിയതെന്നാണ് ജീവനക്കാരുടെ മൊഴി. അസ്വാഭാവിക മരണത്തിന് ഏരൂര്‍ പൊലീസ് കേസെടുത്തു.
ഇടുക്കി സ്വദേശിയായ സിദ്ദിഖ് കുറച്ചു മാസങ്ങളായി ഏരുരില്‍ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു.