
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങൾ ബുധനാഴ്ച മുതൽ ആരംഭിക്കും. ക്യൂവിനുള്ള ആപ്ലിക്കേഷൻ വിജയമായാൽ സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ബാർബർ ഷോപ്പുകൾ നിയന്ത്രണങ്ങൾ പാലിച്ച് ബുധനാഴ്ച മുതൽ തുറക്കുന്നതിനും ധാരണയായിട്ടുണ്ട്.
കോവിഡിന്റെ നാലാം ഘട്ട ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും കൂടുതൽ ഇളവുകൾ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലയ്ക്കുള്ളിലെ ബസ് സർവീസുകൾ അനുവദിച്ച് ഇപ്പോൾ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ, ബസുകളിൽ പകുതിയാത്രക്കാരെ മാത്രമേ അനുവദിക്കൂ. കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾക്കു ജില്ലയ്ക്കുള്ളിൽ സർവീസ് നടത്താം. എന്നാൽ, ഈ ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ജില്ലയിൽ നിന്നു മറ്റൊരു ജില്ലയിലേയ്ക്കു പോകുന്നതിനു പൊതുഗതാഗത സൗകര്യമില്ല. എന്നാൽ, ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്കു പോകുന്നതിനു സ്വകാര്യ വാഹനങ്ങൾക്കു തടസമില്ല. ഈ വാഹനങ്ങളിലെ യാത്രക്കാർ കയ്യിൽ തിരിച്ചറിയൽ കാർഡ് മാത്രം കൈവശം വച്ചാൽ മതിയാകും.
ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും ജില്ലയ്ക്കുള്ളിൽ സർവീസ് നടത്തുന്നതിനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം കർശന നിയന്ത്രണങ്ങൾ പാലിച്ചു വേണം നടത്താൻ. ഇതിനിടെ സംസ്ഥാനത്തെ ബാറുകൾക്കും ബിവറേജസ് ഷോപ്പുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവും പുറത്തിറങ്ങി. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ ബാറുകളും ബിവറേജുകളും തുറന്നു പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ, എന്നു മുതൽ ഇവ തുറന്നു പ്രവർത്തിപ്പിക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.
ഇതിനിടെ, സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ ബുധനാഴ്ച മുതൽ തുറക്കാൻ ധാരണയായി. ചൊവ്വാഴ്ച രാവിലെ ബാർബർ ഷോപ്പുകൾ അണുവിമുക്തമാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ശേഷമാവും തുറന്നു പ്രവർത്തിക്കുക.