
സ്‌റ്റോപ്പെത്തും മുൻപ് ബസില്‍ നിന്നിറങ്ങി പോയ നാടോടി സ്ത്രീകളെ കണ്ട കണ്ടക്ടര്‍ക്ക് തോന്നിയ സംശയം, വയോധികയ്ക്ക് തിരികെ ലഭിച്ചത് 7 പവൻ്റെ സ്വർണ്ണമാല ; മാല കവർന്ന പ്രതികൾ റിമാൻ്റിൽ, സമയോചിതമായി ഇടപെട്ട കണ്ടക്ടർക്ക് അഭിനന്ദന പ്രവാഹം
ആലപ്പുഴ : യാത്രയ്ക്കിടയില്‍ ബസില്‍ നിന്നിറങ്ങി പോയ നാടോടി സ്ത്രീകളെ കണ്ട കണ്ടക്ടര്‍ക്ക് തോന്നിയ സംശയം വയോധികയ്ക്ക് തിരികെ ലഭിച്ചത് 7 പവൻ്റെ സ്വർണ്ണമാല.
ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം. കണ്ടക്ടര്‍ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശിന്റെ ഇടപെടലാണ് യാത്രക്കാരിക്ക് മാല തിരികെ കിട്ടാന്‍ സഹായകമായത്.
ചൊവ്വാഴ്ച എട്ടുമണിക്ക് എം.സി. റോഡ് വഴി പത്തനംതിട്ടയ്ക്ക് പോയ ബസിലാണ് സംഭവം. എം.സി റോഡില്‍ കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. ഈ കൂട്ടത്തില്‍ രണ്ടു തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ ആദ്യംമുതല്‍ പ്രകാശിനു പന്തികേടു തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോള്‍ അടുത്ത സ്റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്ബിലേക്കാണെന്ന് പറഞ്ഞു. എന്നാല്‍, മങ്കൊമ്ബ് എത്തുംമുന്‍പ് കൈനകരിയെത്തിയപ്പോള്‍ തിടുക്കത്തില്‍ ഇറങ്ങി. ഇതോടെ കണ്ടക്ടറുടെ സംശയം കൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ബസിലെ ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ’ എന്നു പരിശോധിക്കാന്‍ പ്രകാശ് വിളിച്ചുപറഞ്ഞു പുറത്തേക്ക് ഇറങ്ങി. ഇതിനിടെ തന്റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക വിളിച്ചുപറഞ്ഞു. നാടോടികള്‍ കയറിയ അതേ സ്റ്റോപ്പില്‍നിന്നായിരുന്നു ഈ വയോധികയും കയറിയത്. ഈ സ്ത്രീക്കു സമീപത്താണ് നാടോടികളുണ്ടായിരുന്നത്.
പ്രകാശ് ഉടന്‍ തന്നെ ഈ തമിഴ്സ്ത്രീകള്‍ക്കു പിന്നാലെ പാഞ്ഞു. ഒപ്പം യാത്രക്കാരും കൂടി. സ്ത്രീകള്‍ ബസിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ചേര്‍ന്ന് തടഞ്ഞു. ഒരു യുവതി മാല കൈയില്‍ ചുരുട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഉടന്‍ നെടുമുടി പോലീസിനെ വിളിച്ച് സ്ത്രീകളെ കൈമാറി. സ്വര്‍ണമാല വീണ്ടെടുത്തു. പ്രതികളെ റിമാന്‍ഡു ചെയ്തു. പ്രകാശിനെത്തേടി ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നടക്കം അഭിനന്ദനങ്ങളെത്തി.