എം.സി റോഡിൽ ഏറ്റുമാനൂരിൽ ഇരുമ്പുകമ്പിയുമായി എത്തിയ ലോറിയ്ക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; സ്ത്രീകൾ അടക്കം ഇരുപതോളം പേർക്ക് പരിക്ക്; നിയന്ത്രണം വിട്ട ബസ് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: എം.സി ഏറ്റൂമാനൂരിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇരുമ്പ് കമ്പിയുമായി എത്തിയ ലോറിയ്ക്ക് പിന്നിലിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ കാബിനിലുള്ളിൽ കുടുങ്ങിയതോടെ പിന്നോട്ടുരുണ്ട ബസ് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ചു നിന്നു. ഇതോടെ ഒഴിവായത് വൻ ദുരന്തം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലാലി ഫിലിപ്പോസ് (40), തമിഴ്‌നാട് സ്വദേശി ഡ്രൈവർ സെന്തിൽ (37) എന്നിവരെ പരിക്കുകളോടെ തെള്ളകം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ പതിനാല് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജു ( 21 ) ,അഖില (22) , അനില (17) ഷൈനി (50 ) , ഓമന (43) , മറിയാമ്മ (36) , കെസിയ (17) , ഷൈനി (40) , സാലി ജോർജ് ( 42) , ഏക് ദീൻ ( 19 ) , ശ്രീലക്ഷ്മി (18) , വിനീത (36 ) , മരിയ (18) , നിമിഷ ( 18 ) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബംഗളൂരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥികളും മാതാപിതാക്കളും അടങ്ങുന്ന സംഘമാണ് ടൂറിസ്റ്റ ബസിലുണ്ടായിരുന്നത്. കുട്ടികളുടെ ക്യാപ്പിംഗ് ചടങ്ങിനു ശേഷം നാട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ക്ഷേത്രത്തിനള്ളിലേയ്ക്കു പ്രവേശിക്കുന്നതിനായി മുന്നിൽ പോയ കാർ ഇടത്തേയ്ക്ക് തിരിഞ്ഞപ്പോൾ പിന്നാലെ എത്തിയ ലോറി ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതിനിടെ ലോറി കാറിന്റെ പിന്നിൽ ഇടിക്കുകയും ചെയ്തു. ഈ സമയം ലോറിയുടെ എ്ൻജിൻ ഓഫായി. ഇതിനിടെ പിന്നാലെ എത്തിയ ബസ് ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ക്യാബിനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ ഇയാൾക്ക് ബ്രേക്ക് ചവിട്ടാനായില്ല. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് പിന്നിലേയ്ക്ക് ഉരുളുകയായിരുന്നു. പിന്നിലേയ്ക്ക് ഉരുണ്ട ബസ് നേരെ ഇടിച്ചു നിന്നത് ക്ഷേത്രത്തിന്റെ മതിൽക്കെട്ടിലാണ്. അതുകൊണ്ട് വൻ അപകടം ഒഴിവായി. ഓടിക്കൂടിയ നാ്ട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കാരിത്താസ് ആശുപത്രിയിലും തെള്ളകം ആശുപത്രിയിലും മെഡിക്കൽ കോളേജിലും എതതിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി വാഹന ഗതാഗതം തടസമില്ലാതെ കടത്തി വിട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു.