
ഇന്ത്യയ്ക്ക് വേഗതയേകാൻ ജപ്പാൻ ; രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയ്ക്ക് സമ്മാനമായി നല്‍കാൻ ജപ്പാൻ തീരുമാനിച്ചു
ഡൽഹി : രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയ്ക്ക് സമ്മാനമായി നല്‍കാൻ തീരുമാനിച്ച് ജപ്പാൻ. E5, E3 സീരീസ് എന്നീ പ്രശസ്തമായ രണ്ട് ഷിങ്കാൻസെൻ ട്രെയിൻ സെറ്റുകള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചു.
നിലവില്‍ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ ഇടനാഴിയുടെ പരീക്ഷണത്തിനും പരിശോധനയ്ക്കും സഹായിക്കുന്നതിനാണ് ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. ദി ജപ്പാൻ ടൈംസിലാണ് ഈ വാർത്ത ആദ്യം വന്നത്.
2026ന്റെ തുടക്കത്തില്‍ ജപ്പാനില്‍ നിന്നുള്ള ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030കളുടെ തുടക്കത്തില്‍ യാഥാർത്ഥ്യമാകാൻ പോകുന്ന അത്യാധുനികമായ ഷിങ്കാൻസെൻ മോഡലാണ് E10 സീരീസ്. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റൂട്ടിനായി ഈ ട്രെയിൻ പരിഗണനയിലുണ്ട്. E10 സീരീസ് ട്രെയിൻ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി E5, E3 സീരീസ് ഷിങ്കാൻസെൻ ട്രെയിനുകള്‍ ഉപയോഗിച്ച് അതിവേഗ ഇടനാഴിയുടെ പരീക്ഷണം നടത്തുകയും അതുവഴി പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈസ്റ്റ് ജപ്പാൻ റെയില്‍വേ വികസിപ്പിച്ചെടുത്ത ആധുനിക അതിവേഗ ട്രെയിനാണ് E5 സീരീസ്. 2011ലാണ് E5 സീരീസ് ട്രെയിനുകള്‍ സർവീസ് ആരംഭിച്ചത്. മണിക്കൂറില്‍ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇവയ്ക്ക് കഴിയും. കൂടാതെ നൂതന സുരക്ഷാ സംവിധാനങ്ങളും സുഗമമായ യാത്രയും E5 സീരീസ് ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ അത്യാധുനിക E10 മോഡല്‍ എത്തുന്നതോടെ ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തിലെ സുപ്രധാനമായ അധ്യായത്തിനാണ് തുടക്കമാകുക. ആല്‍ഫ-എക്സ് എന്നറിയപ്പെടുന്ന E10 മോഡലിന് മണിക്കൂറില്‍ 400 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.
ജപ്പാൻ ഇന്റര്‍നാഷണല്‍ കോപ്പറേഷൻ ഏജന്‍സിയില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന വായ്പയിലൂടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 80 ശതമാനം ചെലവും വഹിക്കാനാകും എന്നതാണ് സവിശേഷത. തിരിച്ചടവിന് ഇന്ത്യയ്ക്ക് 50 വര്‍ഷത്തെ കാലാവധിയും ലഭിക്കും. അതേസമയം, ജപ്പാൻ ഇതാദ്യമായല്ല ഷിങ്കാൻസെൻ സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തില്‍ പങ്കുവെയ്ക്കുന്നത്. നേരത്തെ, തായ്‌വാനിലെ അതിവേഗ റെയില്‍ ശൃംഖലയ്ക്കായി ജപ്പാൻ ഒരു ഒന്നാം തലമുറ ഷിങ്കാൻസെൻ ട്രെയിൻ നല്‍കിയിരുന്നു.