ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 1499 രൂപ മുടക്കിയാല്‍ 336 ദിവസം വാലിഡിറ്റി ; പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

Spread the love

ദില്ലി: പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനുകള്‍ ഇറക്കുന്ന കാര്യത്തില്‍ മത്സരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ്). ബിഎസ്എന്‍എല്‍ അധികൃതര്‍ എക്‌സിലൂടെ 1499 രൂപ പ്ലാനിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. 1499 രൂപ മുടക്കി ബിഎസ്എന്‍എല്‍ പ്രീപെയ്‌ഡ് ഉപഭോക്താക്കള്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ബിഎസ്എന്‍എല്ലിന്‍റെ 1499 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ തികച്ചും സൗജന്യമാണ്. പരിധിയില്ലാതെ വോയിസ് കോളുകള്‍ വിളിക്കാം. 336 ദിവസത്തെ വാലിഡിറ്റിയാണ് ഈ റീചാര്‍ജ് പ്ലാന് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഇക്കാലത്തേക്ക് ആകെ ലഭിക്കുന്നത് 24 ജിബി ഡാറ്റയാണ്. അതിന് ശേഷം ഇന്‍റര്‍നെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും. 40 കെബിപിഎസ് വേഗതയില്‍ ഡാറ്റ എത്ര വേണമെങ്കിലും ഉപയോഗിക്കാം. എന്നാല്‍ സ്ട്രീമിംഗ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് മികച്ച ഡാറ്റാ വേഗം ആവശ്യമുള്ളവര്‍ക്ക് ഇത് തികയാതെ വരും. ദിവസവും 100 സൗജന്യ എസ്എംഎസ് വീതം ലഭിക്കുമെന്നതും 1499 രൂപ റീചാര്‍ജിന്‍റെ സവിശേഷതയാണ്. 1499 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഒരാള്‍ക്ക് ഒരു ദിവസം ശരാശരി 4.46 രൂപ മാത്രമേ ചെലവാകുന്നുള്ളൂ. ബിഎസ്എന്‍എല്ലിന്‍റെ വെബ്‌സൈറ്റോ സെല്‍ഫ്‌കെയര്‍ ആപ്പോ വഴി റീചാര്‍ജ് ചെയ്യാം.

രാജ്യമെമ്പാടും 4ജി വ്യാപിപ്പിക്കുന്നതിന്‍റെയും ഉപഭോക്താക്കളെ തിരിച്ചുപിടിക്കുന്നതിന്‍റെയും ഭാഗമായാണ് ബിഎസ്എന്‍എല്‍ നിരവധി റീചാര്‍ജ് പ്ലാനുകള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഇവയില്‍ മിക്ക പാക്കുകളും ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നവയാണ്. അതേസമയം, 4ജി വിന്യാസം പുരോഗമിക്കുമ്പോഴും ബിഎസ്എന്‍എല്ലിന്‍റെ സേവന നിലവാരം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വലിയ പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ നാല് സർക്കിളുകളോട് സേവന നിലവാരം മെച്ചപ്പെടുത്താനും മൊബൈൽ ടവർ വൈദ്യുതി പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നാല് ബിഎസ്എന്‍എല്‍ സർക്കിളുകള്‍ക്കാണ് ഈ നിര്‍ദ്ദേശം.