
സ്വന്തം ലേഖകൻ
തൃശൂർ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടർ വിജിലൻസ് പിടിയിൽ. പാലക്കാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കാണ് വിജിലൻസിന്റെ പിടിയിലായത്. ഡോക്ടറുടെ വീട്ടില്‍ നിന്നും 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തി. 500, 2000, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലൻസ് റെയ്ഡില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകള്‍ കൂട്ടത്തിലുണ്ട്. നോട്ട്കെട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണല്‍ യന്ത്രം ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്.
സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണം എന്നാവശ്യപ്പെടുകയായിരുന്നു.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു.
കൈക്കൂലി വാങ്ങിയതിന് പിന്നാലെ കൈയോടെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നു.