play-sharp-fill
പ്രവാസി മലയാളിയുടെ പ്രൊജക്റ്റിന് പെർമിറ്റ് നൽകുന്നതിന് സ്കോച്ചും ,20000  രൂപയും കൈക്കൂലി; സ്കോച്ച് വൈകുന്നേരം വീട്ടിലെത്തിക്കാനും നിർദ്ദേശം; മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കൈക്കൂലികേസിൽ വിജിലൻസ് പിടിയിലാകുമ്പോൾ

പ്രവാസി മലയാളിയുടെ പ്രൊജക്റ്റിന് പെർമിറ്റ് നൽകുന്നതിന് സ്കോച്ചും ,20000 രൂപയും കൈക്കൂലി; സ്കോച്ച് വൈകുന്നേരം വീട്ടിലെത്തിക്കാനും നിർദ്ദേശം; മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കൈക്കൂലികേസിൽ വിജിലൻസ് പിടിയിലാകുമ്പോൾ

സ്വന്തം ലേഖകൻ

കോട്ടയം:പ്രവാസി മലയാളിയുടെ പ്രൊജക്റ്റിന് പെർമിറ്റ് നൽകുന്നതിന് സ്കോച്ചും ,20000 രൂപയും കൈക്കൂലി. സ്കോച്ച് വൈകുന്നേരം വീട്ടിലെത്തിക്കാനും നിർദ്ദേശം. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിത് കുമാർ കൈക്കൂലികേസിൽ വിജിലൻസ് പിടിയിലായതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.


പ്രവാസി മലയാളി മാഞ്ഞൂർ സര്‍ക്കാര്‍ സ്കൂളിനു സമീപം വ്യവസായസംരംഭം ആരംഭിക്കുന്നതിനായി ആറ്നിലയിലുള്ള കെട്ടിടം നിർമ്മിച്ച് വരുന്നതും, അത് പൂർത്തീകരണ അവസ്ഥയിലുമാണ്. കെട്ടിടം നിർമ്മിക്കുന്നതിനായി ആദ്യം നാല് നിലക്ക് പഞ്ചായത്തിൽ പെർമിറ്റിനായി അപേക്ഷ സമർപ്പിച്ചതനുസരിച്ച് 2020 ജനുവരി മാസത്തിൽ പെര്‍മിറ്റ്‌ ലഭിക്കുകയും ചെയ്തു. തുടർന്ന് രണ്ടുനിലയും കൂടി അധികമായി പണിയുന്നതിന് പെര്‍മിറ്റിനായി 2022 ഫെബ്രുവരി മാസത്തിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ ഓരോ മുടന്തന്‍ ന്യായങ്ങൾ പറഞ്ഞ് അസിസ്റ്റന്റ് എഞ്ചിനീയർ പെര്‍മിറ്റ്‌ അനുവദിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജനുവരി രണ്ടാം തീയതി നാട്ടിലെത്തി പരാതിക്കാരൻ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ കണ്ടപ്പോൾ ഇത്രയും വലിയ സംരംഭം തുടങ്ങുന്നതിന് കുറഞ്ഞത് 20,000/-രൂപയും ഒരു സ്കോച്ചും കൈക്കൂലിയായി നൽകിയാല്‍ പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു.

പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഈസ്റ്റേൺ റേഞ്ച്, കോട്ടയം പോലീസ് സൂപ്രണ്ട് .വി.ജി. വിനോദ്കുമാറിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം കോട്ടയം കിഴക്കന്‍ മേഖല വിജിലന്‍സ്‌ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് .പി.വി മനോജ്‌കുമാര്‍ കെണി ഒരുക്കി ഇന്ന് ഉച്ചയ്ക്ക് 1.50 മണിയോടെ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽവച്ച് പരാതിക്കാരനില്‍ നിന്നും 20,000/-രൂപ കൈക്കൂലി വാങ്ങവെ .പി.വി മനോജ്‌കുമാറിന്റെ നേത്രുത്വത്തിലുള്ള വിജിലന്‍സ് സംഘം ടിയാനെ കൈയോടെ പിടികൂടുകയാണുണ്ടായത്.

സ്കോച്ച് ഓഫീസില്‍ വച്ച് തരേണ്ടതില്ലായെന്നും വൈകിട്ട് വന്ന് കാണാനും പരാതിക്കാരനോട് അറിയിക്കുകയുണ്ടായി. അറസ്റ്റിലായ പ്രതിയെ ഇന്ന് (28.01.2023) കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിനുമുന്‍പും പരതിക്കാരനില്‍ നിന്നും ഇതേ ആവശ്യത്തിനായി 5,000/- രൂപയും സ്കോച്ചും ടിയാൻ കൈക്കൂലിയായി വാങ്ങിയിരുന്നു.

വിജിലൻസ് സംഘത്തിൽ വിജിലന്‍സ്, ഈസ്റ്റേൺ റേഞ്ച് കോട്ടയം യുണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി മനോജ്‌കുമാറിനെ കൂടാതെ ഇൻസ്പെക്ടർമാരായ മഹേഷ്‌പിള്ള, രമേശ്‌. ജി, സജു .എസ് .ദാസ്‌, സബ് ഇൻസ്പെക്ടര്‍മാരായ സ്റ്റാന്‍ലി തോമസ്, സാബു, അനില്‍കുമാര്‍, ജയ് മോന്‍, അസിസ്റ്റന്റ്റ് സബ് ഇൻസ്പെക്ടര്‍മാരായ അനില്‍കുമാര്‍, ഹാരിസ്, എസ്.സി.പി.ഒ മാരായ അനു.കെ.എ, അനൂപ്‌.വി.എസ്, ഷമീര്‍, ജാന്‍സി, രഞ്ജിത് പി.റ്റി, ഇടുക്കി വിജിലന്‍സ് യുണിറ്റിലെ സന്ദീപ്, ആലപ്പുഴ യുണിറ്റിലെ ശ്യാം എന്നിവരടങ്ങിയ വിജിലന്‍സ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്